കണ്ണൂര്‍: വാണിയ സമുദായത്തിന്റെ കുലപരദേവതയും അന്നപൂര്‍ണ്ണേശ്വരിയുമായ മുച്ചിലോട്ടു ഭഗവതിയെ പരിഹാസ്യമായ രീതിയില്‍ ചിത്രീകരിച്ച് സിപിഎം തലശ്ശേരി, മട്ടന്നൂര്‍ ഏരിയാ സമ്മേളന പ്രചാരണത്തിനുപയോഗിച്ച നടപടിയില്‍ വാണിയ സമുദായ സമിതി സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടത്തുന്ന പ്രവൃത്തികള്‍ ലക്ഷക്കണക്കിന് സമുദായ അംഗങ്ങളുടെയും വിശ്വാസി സമൂഹത്തിന്റെയും ഹൃദയത്തില്‍ മുറിവുണ്ടാക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സമ്മേളനങ്ങളെ വിവാദമുണ്ടാക്കി ബഹുജനശ്രദ്ധയില്‍ കൊണ്ടു വരാനുള്ള കുത്സിത ശ്രമമാണ് ഇതിന്റെ പിന്നിലെങ്കില്‍ പക്വമതികളായ ഉന്നത നേതൃത്വം ഇടപെട്ട് അണികളെ അതില്‍ നിന്നും പിന്തിരിപ്പിക്കാനും അടിയന്തിരമായും അവ നീക്കം ചെയ്യാനുള്ള നടപടിയും സ്വീകരിക്കണമെന്ന് സമിതി മുന്നറിയിപ്പ് നല്കി.
വിവാദമുണ്ടാക്കാനോ പ്രസ്ഥാനത്തെ വെല്ലുവിളിച്ച് മാധ്യമശ്രദ്ധയില്‍ വരാനോ സമിതിക്ക് താല്പര്യമില്ല. അത് ഭീരുത്വമായി ആരും കരുതേണ്ടതില്ല. ക്രോധം ധീരന്റെയല്ല ഭീരുവിന്റെ ആയുധമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മേല്‍ കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ആവശ്യമായ സത്വര നടപടിയുണ്ടായില്ലെങ്കില്‍ വരാവുന്ന ഭവിഷ്യത്തിന് സമിതി നേതൃത്വം ഉത്തരവാദികളായിരിക്കില്ലെന്നും ബന്ധപ്പെട്ടവരെ സമിതി ഓര്‍മ്മപ്പെടുത്തി.
ദിവസങ്ങളോളം നീണ്ടു നില്ക്കുന്ന വ്രതാനുഷ്ഠാനങ്ങളുടെ പിന്‍ബലത്തില്‍ തോറ്റിയെടുത്ത ആത്മ ചൈതന്യത്തോടെ ക്ഷേത്രമതില്‍ കെട്ടുകള്‍ക്കകത്ത് കെട്ടിയാടപ്പെടുന്ന തെയ്യക്കോലങ്ങളെ പൊതുനിരത്തിലും സമ്മേളന വേദികളിലും അപഹാസ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപെട്ടു. സംസ്ഥാന സമിതി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സത്യല്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിജയന് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് മാരായ വി.സി നാരായണന് , ചന്ദ്രന് നാലപ്പാടം, വിജയന്‍മാസ്റ്റര്‍, ട്രഷറര്‍ ഷാജി കുന്നാവ് സെക്രട്ടറിമാരായ പ്രദീപ് കുമാര്‍ കൊളത്തൂര്‍, അഡ്വക്കേറ്റ് പയ്യന്നൂര്ഷാജി, സി.സുകുമരന്, എ. ബാബു, കെ.മോഹനന് അംഗങ്ങളായ വി.നാരായണന്, ചന്ദ്രന് പൊയിനാച്ചി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: