അരൂര്‍: അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പഴയ ജല സംഭരണി പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി.
ഏറെ നാളുകളായി അപകടഭീഷണി മുഴക്കി നില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം ശക്തമായത്. വര്‍ഷങ്ങള്‍ മുന്‍പ് പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചതാണിത്. ജപ്പാന് ജല പദ്ധതി നിലവില്‍ വന്നതിനെ തുടര്‍ന്ന് പുതിയ സംഭരണി സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചതോടെ പഴയത് ഉപേക്ഷിക്കുകയായിരുന്നു.
ഏറെ കാലപ്പഴക്കം ചെന്ന ഈ സംഭരണി അപകടാവസ്ഥയിലാണ്. തൂണുകളിലെ സിമന്റുകള്‍ ഇളകി കമ്പികള്‍ മാത്രമായി അസ്ഥി പഞ്ജരം പോലെ നില്ക്കുന്നു. ദേശീയ പാതയോരത്തു തന്നെ അരൂര്‍ ക്ഷേത്രം ബസ് സ്റ്റോപ്പിനടുത്തു തന്നെയാണ് ഇത് നില്‍ക്കുന്നത്. കൂടുതല്‍ അപകടം വരുത്തുന്നതിന് മുന്‍പ് ഇത് പൊളിച്ചു നീക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ജപ്പാന് ജല പദ്ധതി വരുന്നതിന് മുന്‍പ് അരൂര്‍ പഞ്ചായത്തിന്റെ സ്ഥലമായിരുന്നു ഇത്.
എന്നാല്‍ പിന്നീട് ജപ്പാന് ജല പദ്ധതിക്കായി വലിയ സംഭരണി നിര്‍മ്മിക്കുവാന്‍ പഞ്ചായത്തില്‍ ഇടം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ഏറ്റവും വലിയ ജല സംഭരണിയായ എരിയകുളം നികത്തി പത്ത് സെന്റ് സ്ഥലം ജല അതോറിറ്റിക്ക് പഞ്ചായത്ത് നല്‍കുകയും പുതിയ കൂറ്റന്‍ ടാങ്ക് നിര്‍മ്മച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
പക്ഷേ പുതിയത് നിര്‍മ്മിച്ചിട്ടും അപകടാവസ്ഥയില്‍ നില്ക്കുന്ന പഴയ സംഭരണി പൊളിച്ചു നീക്കം ചെയ്യുവാന്‍ ജല അതോറിറ്റി തയ്യാറായിട്ടില്ല. പഞ്ചായത്തിന്റെ വക സ്ഥലം കൈമാറ്റം നടത്തിയതോടെ പഞ്ചായത്തിന് ഒരു നടപടിയും സ്വീകരിക്കുവാന്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: