2007ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരണവ്യാപാരിയെന്ന് മോദിയെ ആക്ഷേപിക്കുമ്പോള്‍ മുസ്ലിം വോട്ടുകളായിരുന്നു സോണിയയുടെ മനസ്സില്‍. 2014ലെ മോദി തരംഗത്തോടെ നുണകളുടെ ശരശയ്യയില്‍ ബിജെപിയെ വീഴ്ത്താനാവില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. മോദി വിരുദ്ധരുടെ വ്യാജവാര്‍ത്തകളുടെ ഫാക്ടറിയായിരുന്ന ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ കലാപം ഇത്തവണ വിഷയമല്ല. വംശഹത്യാ പ്രചാരണം ജനങ്ങള്‍ തുടര്‍ച്ചയായി നിരാകരിച്ചതോടെ ‘മുസ്ലിം പീഡനങ്ങളുടെയും ഹിന്ദു ഫാസിസത്തിന്റെയും’ നിറംപിടിപ്പിച്ച കഥകളാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ സമ്പന്നമാക്കിയിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ തികഞ്ഞ മൗനത്തിലാണ്. മോദിയെ വ്യക്തിപരമായി ആക്രമിക്കരുതെന്നും നേതാക്കള്‍ക്ക് നിര്‍ദ്ദേശമുണ്ട്. മാന്യതയുടെ രാഷ്ട്രീയം ഗുജറാത്ത് കോണ്‍ഗ്രസ്സിനെ പഠിപ്പിച്ചിരിക്കുന്നു.
ന്യൂനപക്ഷ പാര്‍ട്ടി
അമ്പത് ദിവസത്തെ പ്രചാരണത്തിനിടെ ഇരുപതിലേറെ ക്ഷേത്രങ്ങളാണ് രാഹുല്‍ സന്ദര്‍ശിച്ചത്. തന്റെ മതമേതെന്ന്് വ്യക്തമാക്കാന്‍ രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല. സോമനാഥ ക്ഷേത്രത്തില്‍ അഹിന്ദു രജിസ്റ്ററില്‍ രാഹുലിന്റെ സന്ദര്‍ശനം രേഖപ്പെടുത്തിയത് വലിയ വിവാദത്തിന് ഇടനല്കി. രാഹുല്‍ പൂണൂലിട്ട ബ്രാഹ്മണനെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. സഹിഷ്ണുതയുടെ പ്രതിരൂപമായ സംസ്കാരത്തിന് ‘ഹിന്ദുഭീകരത’ ചാര്‍ത്തിയ പാര്‍ട്ടിയുടെ മലക്കം മറിച്ചിലിന്റെ തുടക്കമാണ് ഗുജറാത്ത്. യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാശി വിശ്വനാഥ ക്ഷേത്രദര്‍ശനത്തിനിടെ രാഹുല്‍ നിസ്കരിക്കുന്നത് പോലെ ഇരുന്നപ്പോള്‍, ഇത് പള്ളിയല്ല ക്ഷേത്രമാണെന്ന് മുഖ്യപുരോഹിതന്‍ ശാസിച്ചതും ഗുജറാത്തിലെ സംസാരവിഷയമാണ്.
രാജ്യസഭാ എംപിയും രാഹുലിന്റെ വിശ്വസ്തനുമായ മധുസൂദന്‍ മിസ്ത്രിയുടെ ഉപദേശമാണത്രെ ‘റൗള്‍ വിന്‍സി’യുടെ ക്ഷേത്രദര്‍ശനങ്ങള്‍ക്ക് പിന്നില്‍. ഹിന്ദു വിരുദ്ധ ന്യൂനപക്ഷ പാര്‍ട്ടിയെന്ന ചീത്തപ്പേര് കോണ്‍ഗ്രസ്സിനുണ്ടെന്നും അത് മറികടക്കാന്‍ ക്ഷേത്ര സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നുമാണ് മിസ്ത്രിയുടെ പക്ഷം. അതുകൊണ്ടാണ് ഗുജറാത്ത് കലാപവും ഗര്‍ഭിണി, ശൂലം കഥകളും ഉപേക്ഷിച്ചത്. ഭൂരിപക്ഷ സമുദായത്തെ ആകര്‍ഷിക്കാനുള്ള ശ്രമമാണെന്ന് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. റംസാന് മാത്രം ആഘോഷിച്ചിരുന്ന പാര്‍ട്ടി ഓഫീസുകളില്‍ ഇപ്പോള്‍ ജന്മാഷ്ടമിയും രാമനവമിയും ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്.
രാഹുലിന്റെ ക്ഷേത്രസന്ദര്‍ശനം രാഷ്ട്രീയ നാടകമാണെന്നും രാഹുല്‍ ഹിന്ദുവാണോ എന്ന് ആദ്യം വ്യക്തമാക്കട്ടെയെന്നും ബിജെപി ആവശ്യപ്പെടുന്നു. നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്ത് ഒന്നോ രണ്ടോ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച അക്രമകാരികളായ അലാവുദ്ദീന്‍ ഖില്ജിയെയും ഔറംഗസേബിനെയും രാഹുലിന്റെ പ്രവൃത്തി അനുസ്മരിപ്പിക്കുകയാണെന്ന് ബിജെപി പരിഹസിച്ചു. അയോധ്യ, റോഹിന്‍ഗ്യന്‍ വിഷയം, പത്മാവതി വിവാദം തുടങ്ങിയവയില്‍ നിലപാട് വ്യക്തമാക്കാന്‍ അമിത് ഷാ രാഹുലിനെ വെല്ലുവിളിച്ചു. ”രാഹുല്‍ വന്നതില്‍ സന്തോഷമുണ്ട്. പക്ഷെ വോട്ട് കോണ്‍ഗ്രസ്സിനല്ല, ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് രാഹുലിന്റെ സന്ദര്‍ശനം. മോദി അങ്ങനെയല്ല. ജനങ്ങള്‍ക്കായി ഒരുപാട് ചെയ്തിട്ടുണ്ട്”. ദ്വാരകാധീശ് ക്ഷേത്രത്തിലെ പുരോഹിതരിലൊരാളായ ഉദ്ധവ് വൈദ്യയുടെ പ്രതികരണം ഇങ്ങനെ.
മുസ്ലിം വോട്ടുകളുമില്ല
ബിജെപിയെ എതിര്‍ക്കാന്‍ മുസ്ലിം സമുദായം ഉറപ്പായും തങ്ങള്‍ക്ക് വോട്ടുചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഗുജറാത്തിലെ യാഥാര്‍ത്ഥ്യം മറിച്ചാണ്. 2015ല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 350ലേറെ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചു. 2014ല്‍ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരിയത് മുസ്ലിം വോട്ടുകളുടെയും പിന്‍ബലത്തിലാണ്. ”എല്ലാ വിഭാഗം ജനങ്ങളുടെയും വികസനമാണ് ബിജെപി യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യം വികസിക്കുമ്പോള്‍ മുസ്ലിം സമുദായവും ഉന്നതിയിലെത്തും. വിവേചനമുണ്ടെന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണ്”.
ന്യൂനപക്ഷ മോര്‍ച്ച ഗുജറാത്ത് ഇന്‍ ചാര്‍ജ്ജ് മെഹബൂബ അലി ചിസ്തി പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ട് ഇര്ഫാന് അഹമ്മദിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍നിന്നും പുരോഹിതരുള്‍പ്പെടെ ഗുജറാത്തിലെത്തി പ്രചാരണം നടത്തുന്നുണ്ട്. ചായ് പേ ചര്‍ച്ചയുടെ ഉദ്ഘാടനത്തിന് അമിത് ഷാ തെരഞ്ഞെടുത്തത് മുസ്ലിം സ്വാധീന മേഖലയായ ദരിയാപുര്‍ മണ്ഡലത്തിലെ 98ാം നമ്പര്‍ ബൂത്തായിരുന്നു. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ റോഡ് ഷോയ്ക്ക് മുസ്ലിം ഭൂരിപക്ഷമായ ജമാല്‍പൂരില്‍ സ്ത്രീകളുള്‍പ്പെടെ പങ്കെടുത്തതും കോണ്‍ഗ്രസ്സിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഭാരത് മാതാ ജയ് വിളികള്‍ക്കൊപ്പം അല്ലാഹു അക്ബറും യാത്രയിലുടനീളം മുഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: