ഓഖി ചുഴലിക്കാറ്റ് ഇനിയും പൂര്‍ണമായി നാടുനീങ്ങിയിട്ടില്ല. തെക്കന്‍ കേരളത്തിലെ മലയോരവും കടലോരവും മാത്രമല്ല, ഇടനാടുകളിലും ആശങ്കയാണ്. വെള്ളക്കെട്ടുമൂലം ശവസംസ്കാരങ്ങള്‍പോലും അസാധ്യമായി എന്ന വാര്‍ത്തയും വന്നു. മരങ്ങള്‍ കടപുഴകിവീണതിനെ തുടര്‍ന്നും മറ്റും അറ്റുപോയ വൈദ്യുതി ബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനായിട്ടില്ല. ഗതാഗത പ്രശ്നങ്ങള്‍ പുറമെ. കടലില്‍ കാണാതായവരെക്കുറിച്ചുള്ള ആകുലതയാണ് തീരപ്രദേശങ്ങളെ ദുഃഖത്തിലാഴ്ത്തുന്നത്. ഏതുസമയത്തും എന്തും സംഭവിക്കാമെന്ന സാഹചര്യം നിലനില്ക്കുന്നു. ഈ സമയത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ അപര്യാപ്തതയിലേക്ക് വിരല്‍ചൂണ്ടുമ്പോള്‍ ”പുരകത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍” എന്ന കുറ്റപ്പെടുത്തലുണ്ടാകാം. എന്നാലും പറയാതിരിക്കാനാകില്ല.
ബുധനാഴ്ച തന്നെ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. കനത്തമഴയ്ക്കും സാധ്യതയെന്നു ബന്ധപ്പെട്ടവരെയെല്ലാം അറിയിച്ചു. ഇതെത്രകേട്ടതാ എന്ന ഭാവത്തിലായിരുന്നു ബന്ധപ്പെട്ട അധികാരികളെല്ലാം. വ്യാഴാഴ്ച രാവിലെതന്നെ പതിവില്ലാത്ത കാറ്റും മഴയും വന്നപ്പോഴെങ്കിലും മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടിയിരുന്നു. ഉച്ചയ്ക്കുശേഷമാണ് സംവിധാനങ്ങള്‍ ഉണര്‍ന്നത്. അപ്പോഴേക്കും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് വന്നു. കേരളത്തില്‍ മാത്രം നാലുമരണം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍. കടലിലകപ്പെട്ടവര്‍ക്കുള്ള പ്രശ്നങ്ങള്‍, പ്രയാസങ്ങള്‍. എല്ലാം അവതാളത്തിലായി. അതിനുശേഷം ശക്തമായ ഇടപെടലുണ്ടായി എന്ന് സമ്മതിക്കാമെങ്കിലും ദുരന്തനിവാരണം സംവിധാനത്തിന്റെ അപര്യാപ്തയും അറിവില്ലായ്മയും മുഴച്ചുനില്ക്കുന്നു.
ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു ലഭിക്കാന്‍ വൈകിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച വിശദീകരിച്ചത്. മുഖ്യമന്ത്രിക്ക് ചുഴലിക്കാറ്റിനെക്കുറിച്ചു മുന്നറിയിപ്പു കിട്ടിയത് വ്യാഴാഴ്ച ഉച്ചയ്ക്കു മാത്രമായിരിക്കാം. പക്ഷേ റിപ്പോര്‍ട്ട് കിട്ടിയിട്ട് എന്തേ അറിയിച്ചില്ലെന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിക്കേണ്ടതാണ്. വെള്ളിയാഴ്ച ഏഴു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. മത്സ്യത്തൊഴിലാളികളുടെ നിസ്സഹകരണമാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസം. വള്ളങ്ങള്‍ ഉപേക്ഷിച്ചു മടങ്ങാന്‍ പലരും തയാറല്ല എന്ന കുറ്റപ്പെടുത്തലും മുഖ്യമന്ത്രി നടത്തി.
മുപ്പത്തിമൂന്ന് വള്ളങ്ങളിലായി മത്സ്യബന്ധനത്തിനു പോയവരാണ് മടങ്ങാന്‍ തയ്യാറാകാത്തത്. പക്ഷേ ഇവരെല്ലാം സുരക്ഷിതരാണ്. രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. 33 പേര് ഇതുവരെ തിരിച്ചെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. പറയുന്നതിനു പകരം ആവശ്യപ്പെട്ടുകൂടായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.
ഒരുകാര്യം വ്യക്തമാണ്. ‘ഓഖി’ ചുഴലിക്കാറ്റെത്തുന്നതു സംബന്ധിച്ച് മുന്നറിയിപ്പു നല്കുന്നതില് ദുരന്തനിവാരണ അതോറിറ്റിക്കു വീഴ്ച പറ്റി. ജില്ലാ ഭരണകൂടങ്ങളെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചില്ല. ഓഖിയുടെ വരവ് ഒരാഴ്ച മുമ്പെ അറിയാമായിരുന്നു.
എന്നിട്ടും റവന്യുമന്ത്രിയെയടക്കം വിവരമറിയിക്കുന്നത് രാവിലെ പതിനൊന്നോടെ മാത്രമായിരുന്നു. സ്കൂളുകള്‍ക്ക് അവധി നല്‍കുന്നത് ഉച്ചയ്ക്ക് 12 നും.
ചുഴലിക്കാറ്റു വരുന്നതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കാത്തതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെയാണ് വിശദീകരണം. ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതു പ്രായോഗികമല്ലെന്നാണു വിദഗ്ധരുടെ വിശദീകരണം. 11 മണിയോടെയാണ് ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി മാറിയതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനമര്‍ദ്ദങ്ങള്‍ സാധാരണയാണ്; അപൂര്‍വമായി മാത്രമേ കൊടുങ്കാറ്റായി മാറൂ. ഇതിനുപുറമെ, പ്രഭവകേന്ദ്രം തീരത്തോട് അടുത്തായതും (തീരത്തിന് 70 കിലോമീറ്റര്‍ മാത്രം അകലെ) തിരിച്ചടിയായി. ശ്രീലങ്കയുടെ പടിഞ്ഞാറു ഭാഗത്തേക്കു കാറ്റ് നീങ്ങുമെന്നായിരുന്നു വ്യാഴാഴ്ച രാവിലെവരെയുള്ള നിഗമനം.
എന്നാല്‍, പിന്നീട് വടക്കന്‍ ദിശയിലേക്കു മാറി. കന്യാകുമാരി വരെയുള്ള ഭാഗങ്ങളില്‍ കാറ്റുണ്ടാകുമെന്നായിരുന്നു ആദ്യസൂചനയെന്നും വിദഗ്ധര്‍ വിശദീകരിച്ചു.
സപ്തംബര്‍ മുതല്‍ നവംബര്‍ വരെ കേരളതീരങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാറുണ്ടെങ്കിലും നാലുവര്‍ഷത്തിനിടെ ഇത്ര അടുത്ത് എത്തുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച രാത്രി കന്യാകുമാരിക്കുതെക്ക് 120 കിലോമീറ്റര്‍ അകലെയെത്തിയതോടെയാണ് ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചത്. തുടര്‍ന്നാണ് മഴയും ഓഖി ചുഴലിക്കാറ്റിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചതെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു. തീരത്തേക്ക് അടുത്തെങ്കിലും കരയിലേക്കു കടക്കാന്‍ സാധ്യതയില്ലെന്നാണ് ആദ്യ നിഗമനം. എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.
കൊടുങ്കാറ്റിനെപ്പറ്റിയോ സുനാമിയെപ്പറ്റിയോ പ്രവചനം കിട്ടിയാല്‍ ഉടന്‍ കേന്ദ്രത്തിലേയോ സംസ്ഥാനത്തിലേയോ (ചിലപ്പോള്‍ രണ്ടും) ദുരന്തനിവാരണ അതോറിട്ടി ആ വിവരം ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കുകയാണ് പതിവ്. പൊതുജനങ്ങളെ അറിയിക്കാന്‍ ടിവി, റേഡിയോ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. മുന്നറിയിപ്പു കിട്ടിയാല്‍ ഉടന്‍ വില്ലേജുതലം മുതല്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ചുള്ള നടപടി സ്വീകരിക്കണം. ഇങ്ങനെ സ്വീകരിക്കുന്ന നടപടികള്‍ ജീവന് രക്ഷപ്പെടുത്തുമെന്ന് അനുഭവങ്ങളില്‍ നിന്നും, വായിച്ചും അറിഞ്ഞ ആളുകള്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. രക്ഷപ്പെടുന്നു. ഓരോ ദുരന്തങ്ങളും വിജയകരമായി നേരിടുന്നതോടെ പൊതുജനങ്ങള്‍ക്കും ഭരണനേതൃത്വത്തിനും ഇത്തരം സംവിധാനങ്ങളിലുള്ള വിശ്വാസം വര്‍ധിക്കുന്നു. അതിലേക്ക് കൂടുതല്‍ ശ്രദ്ധയും പണവും മാറ്റിവയ്ക്കുന്നു, പ്രൊഫഷണല്‍ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നു.
പ്രകൃതി പ്രതിഭാസങ്ങള്‍ ദുരന്തങ്ങള്‍ അല്ലാതാകുന്നു. ഇവിടെ സംഭവിച്ചത് മറിച്ചാണ്. ഡിസാസ്റ്റര്‍ മാനേജ്മെന്റിനുള്ള സംവിധാനം രൂപപ്പെടുത്താന്‍പോലും സാധിച്ചില്ല. പ്രകൃതിദുരന്തങ്ങളില്‍ മനുഷ്യന്റെ മരണസംഖ്യ കുറയുന്നത് ഭാഗ്യവശാല്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. ലോകത്തെമ്പാടുമുള്ള ദുരന്തങ്ങളുടെ കണക്കെടുത്താലും മരണസംഖ്യ കുറയുകയാണ്. ഇതും ആകസ്മികമല്ല. 2004 ലെ സുനാമിക്കുശേഷം ലോകരാജ്യങ്ങള്‍ ജപ്പാനിലെ കോബേയില്‍ ഒത്തുചേര്‍ന്ന് ദുരന്തലഘൂകരണത്തിന് ആഗോള മാര്‍ഗരേഖ ഉണ്ടാക്കി. ദുരന്തപ്രവചനം മുതല്‍ ദുരന്തമുണ്ടായിക്കഴിഞ്ഞുള്ള ഇടപെടല്‍വരെയുള്ള കാര്യങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. ‘ഹ്വോഗോ ഫ്രെയിംവര്‍ക്ക് ഫോര്‍ ആക്ഷന്‍’ എന്ന പേരിലുള്ള ഈ മാര്‍ഗരേഖ ലോകത്തിലെ 168 രാജ്യങ്ങള്‍ അംഗീകരിച്ചു. ദുരന്തലഘൂകരണത്തിന് ലോകരാജ്യങ്ങളിലെങ്ങും പഴയതിലും കൂടുതല്‍ പ്രാധാന്യവും പണവും ഇപ്പോള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മരണങ്ങള് കുറയുന്നതും.
ദുരന്തസാധ്യതകളെ അടിസ്ഥാനപരമായി നേരിട്ടാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പറ്റൂ. ഒരു സുനാമി വരുന്നതിനു മുമ്പ് മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനത്തിന് നൂറോ ഇരുന്നൂറോ കോടി രൂപയേ ചെലവുള്ളൂ. അവിടെനിന്നു കിട്ടുന്ന വിവരം നാട്ടുകാരില്‍ എത്തിക്കാനും, അവരെ തത്കാലം അവിടെനിന്നു മാറ്റാനും ഒക്കെയുള്ള സംവിധാനത്തിനും ഏറെ ചെലവില്ല. പക്ഷേ വെള്ളപ്പൊക്കം ഉണ്ടാകുന്ന പുഴയുടെ തടങ്ങളില്‍ വന്‍നഗരങ്ങള്‍ നിര്‍മിച്ചശേഷം അവിടെനിന്ന് ആളുകളെ സ്ഥിരമായി മാറ്റി താമസിപ്പിക്കുന്നതും, ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ വീടുകളും കൂടുതല്‍ ഉറപ്പായി പുനര്‍നിര്‍മിക്കുകയോ ബലപ്പെടുത്തുകയോ ചെയ്യുന്നതും ഒന്നോരണ്ടോ ദിവസംകൊണ്ട് ചെയ്യാവുന്ന കാര്യം അല്ല.
ഇതിനു പതിനായിരക്കണക്കിനു കോടി രൂപ ചെലവാകും എന്നുമാത്രമല്ല, വീട്ടില്‍നിന്നും രണ്ടുദിവസം മാറിത്താമസിക്കാനുള്ള നിര്‍ദ്ദേശം പോലെ ജനങ്ങള്‍ അത് എളുപ്പത്തില്‍ അംഗീകരിക്കുകയും ഇല്ല. ജനങ്ങളുടെ പിന്തുണ കിട്ടാത്തിടത്തോളം ഭരണനേതൃത്വം അത്ര കര്‍ശനമായ ദുരന്തലഘൂകരണ പദ്ധതികള്‍ക്ക് മുന്നിട്ട് ഇറങ്ങുകയും ഇല്ല. ഇതുകൊണ്ടാണ് ഒരുകാലത്ത് ദുരന്തം ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അടിസ്ഥാന മാറ്റങ്ങള്‍ ഉണ്ടാകാത്തത്. അതുകൂടാതെ, പല ദുരന്തങ്ങള്‍ക്കു ശേഷവും വീണ്ടും വീണ്ടും നാം അതേ ദുരന്തസാധ്യത കെട്ടിപ്പൊക്കുകകൂടി ചെയ്യുന്നുണ്ട്. ദുരന്തലഘൂകരണ രംഗത്തെ വിദഗ്ധര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഏറ്റവും വലിയ ദുരന്തവും ഇതുതന്നെയാണ്.
മത്സ്യത്തൊഴിലാളികളുടെ നിസ്സഹകരണം മൂലമാണ് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുന്നതെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ മന്ത്രിമാരെന്തെടുക്കുകയായിരുന്നു എന്നുകൂടി ഓര്‍ക്കണം.
പാര്‍ട്ടിപിടിക്കാനും വെട്ടിനിരത്താനും സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണല്ലോ. ഏതെങ്കിലും ഏര്യാസമ്മേളനം കൊടുങ്കാറ്റിന്റെ പേരില്‍ മാറ്റിവച്ചോ? വേദിപോലും കാറ്റു കൊണ്ടുപോയതുകൊണ്ടുമാത്രമല്ലേ ‘പടയൊരുക്ക’ത്തിന്റെ സമാപനം മാറ്റിവച്ചത്. സര്‍ക്കാരിന്റെ വാക്കുകള്‍ അപ്പടി വിഴുങ്ങാന്‍ അത്രയ്ക്ക് വിശ്വാസ്യത ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ലെന്നുകൂടി ഓര്‍ക്കേണ്ടെ? ഇതൊന്നും വാഴ വെട്ടാനായി പറയുന്നതല്ല. ഇപ്പോ ഇതൊന്നും പറയേണ്ടെന്നാണ് റവന്യു മന്ത്രി പറയുന്നത്. ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ മറ്റൊരു അവസരം കിട്ടില്ല സാര്‍. ഓരോ ദിവസവും സംഭവങ്ങള്‍ മാറിമറിയുകയല്ലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: