ഇടുക്കി: ജില്ലയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാറ്റിനും മഴയ്ക്കും ശമനം. കോടികളുടെ നാശനഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍. ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. രണ്ടുദിവസം കൂടി ഇതിനായി എടുക്കും
അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 49 വീടുകള്‍ ഭാഗികമായും നശിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ നാലും ദേവികുളം താലൂക്കില്‍ ഒരു വീടുമാണ് പൂര്‍ണ്ണമായും നശിച്ചത്. കാര്‍ഷികമേഖലക്ക് 1,80,18,900 രൂപയുടെ നാശനഷ്ടമുണ്ടായി.
ഉടുമ്പന്‍ചോലയില്‍ 42ഉം ദേവികുളത്ത് മൂന്നും ഇടുക്കി താലൂക്കില്‍ നാലും വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ആകെ 638 കര്‍ഷകരുടെ 218.28 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് കാറ്റിലും മഴയിലും നഷ്ടമായത്. വണ്ടന്മേട് വില്ലേജില്‍ 150ഉം കാഞ്ചിയാറില്‍ 200ഉം, പാമ്പാടുംപാറ 186, ഇരട്ടയാറില്‍ 35, ഉപ്പുതറയില്‍ 38, കരുണാപുരത്ത് 15, ചക്കുപള്ളത്ത് എട്ടും അയ്യപ്പന്‍കോവില്‍ നാലും കുമളിയില്‍ രണ്ടും കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. കുമളി ടൗണില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നാശം ഉണ്ടായിട്ടുണ്ട്.
വണ്ടിപ്പെരിയാറില്‍ തോട് കവിഞ്ഞൊഴുകി അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനങ്ങള്‍ അടക്കം കുടുങ്ങിയിരുന്നു. ഏഴ് ബസ്സുകള്‍ വെള്ളം കയറി വഴിക്കായത് തീര്‍ത്ഥാടകരെ വലച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: