കുമളി: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് പെയ്ത ശക്തമായ മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയായി. ബുധനാഴ്ച രാവിലെ 121.7 അടിയായിരുന്ന ജലനിരപ്പ് ഒരു ദിവസം കൊണ്ട് 6.3 അടി വര്‍ദ്ധിച്ച് 128ലെത്തി. അണക്കെട്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയും കൂടുന്നത്.
വൃഷ്ടിപ്രദേശത്ത് ശക്തി കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്. വരും ദിവസങ്ങളില്‍ ജലനിരപ്പ് കൂടും. ഒരു ദിവസത്തെ മാത്രം മഴയെ തുടര്‍ന്ന് വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യം പരിഗണിച്ച് ഉന്നതാധികാര സമിതിയുടെ കീഴിലുള്ള ഉപസമിതി ഇന്ന് അണക്കെട്ടില്‍ സുരക്ഷാപരിശോധന നടത്തും.
16,022 ഘനയടി വെള്ളം ഓരോ സെക്കന്‍ഡിലും ജലാശയത്തിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1400 ഘനയടി മാത്രമാണ് നിലവില്‍ തമിഴ്നാട് ഇറച്ചിപ്പാലം വഴി കൊണ്ടുപോകുന്നത്. സാധാരണ ഡിസംബര്‍- ജനുവരി മാസങ്ങളില്‍ ഉണ്ടാകാറുള്ള മഴയെ തുടര്‍ന്ന് അണക്കെട്ടില്‍ ജലനിരപ്പ് ഉയരാറുണ്ട്. ഈ മഴ കൂടി വരാനിരിക്കെ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ചൂടേറിയ ചര്‍ച്ചയിലേക്ക് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: