കൊച്ചി: റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് സംസ്ഥാനത്ത് പൂര്‍ത്തിയാക്കാനായില്ല. സംസ്ഥാനത്തെ 82 ശതമാനം പേര് മാത്രമാണ് ആധാര്‍ വിവരങ്ങള്‍ കൈമാറിയത്. ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, അഭിഭാഷകര്‍, ജനപ്രതിനിധികള്‍, ബിസിനസ്സുകാര്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരില്‍ ഏറിയ പങ്കും ഇപ്പോഴും ആധാര്‍ നല്കുന്നതില് നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതാണ് നടപടികള്‍ക്ക് തടസ്സമെന്നാണ് സിവില്‍ സപ്ലൈസിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
സാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ കടയില്‍ പോകാത്തവരാണ് ആധാര്‍ നല്‍കാതെ ഒഴിഞ്ഞുമാറുന്നത്. ആധാര്‍ നമ്പര്‍ റേഷന്‍ കടകളില്‍ കൊണ്ടുപോകാനുള്ള ഇത്തരക്കാരുടെ മടിയാണ് ഇതിന് പിന്നില്‍. സാധാരണക്കാരായ ആളുകള്‍ കൃത്യമായി ആധാര്‍ വിവരങ്ങള്‍ നല്കുമ്പോള് വിദ്യാഭ്യാസമുള്ള ഉന്നതവ്യക്തിത്വങ്ങള്‍ വിവരങ്ങള്‍ നല്‍കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കും എതിര്‍പ്പുണ്ട്.
ആധാര്‍ നല്‍കാനായി നവംബര്‍ 30നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അവസാനതീയതി നിശ്ചയിച്ചിരുന്നത്. ഇനിയും 18 ശതമാനത്തോളം പേര് വിവരങ്ങള്‍ നല്‍കാനുണ്ട്. അതുകൊണ്ടുതന്നെ ഇനി എത്തിക്കുന്നവരുടെ വിവരങ്ങളും സ്വീകരിക്കുമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരുടെ വിശദീകരണം. ഇതുവരെയും ആധാര്‍ എടുക്കാത്തവര്‍ക്കായി താലൂക്ക് തലങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ ആലോചിക്കുന്നുണ്ട്.
ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് 100 ശതമാനം എത്തിയില്ലെങ്കില്‍ കേരളത്തിനുള്ള ഭക്ഷ്യവിഹിതത്തില്‍ ഇനിയും കുറവ് വരും. ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ വേണ്ടെന്ന നിഗമനത്തിലെത്തിയാവും വിഹിതം കുറയ്ക്കുക. എന്നാല്‍, ഫീല്‍ഡ് തല പരിശോധനകള്‍ നടത്തിയശേഷമായിരിക്കും നടപടി. ആധാര്‍ നല്‍കാത്തതിന്റെ പേരില്‍ ആര്‍ക്കും റേഷന്‍ നിഷേധിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടു റേഷന്‍ കാര്‍ഡുകളില്‍ പേരുണ്ടെങ്കില്‍ മാത്രമേ വിഹിതം നിര്ത്താലാക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: