തലശ്ശേരി: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാരായ 18 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് അപകടം. തലശ്ശേരിയില്‍ നിന്നും യാത്രക്കാരുമായി ഇരിട്ടിയിലേക്കു പോകുകയായിരുന്ന കാസിനോവ ബസാണ് പൊന്ന്യം സെറാമ്പിയില് വെച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും പ്രവേശിപ്പിച്ചു.
തലശ്ശേരി ട്രെയിനിംഗ് കോളേജിലെ ജീവനക്കാരി നിര്‍മ്മലഗിരി മള്ളന്നൂരിലെ മാവില വീട്ടില്‍ നളിനി(52), കോഴിക്കോട് സ്വദേശിനിയും കൃഷിവകുപ്പിലെ ജീവനക്കാരിയുമായ മട്ടന്നൂര്‍ എ ഫോര്‍ അപ്പാര്‍ട്ട്മെന്റിലെ അമ്പിളി (37), കാഞ്ഞിലേരി തെക്കെയില്‍ വീട്ടില്‍ രാജന്‍നായര്‍ (69), മട്ടന്നൂര്‍ കീച്ചേരിയിലെ പുത്തന്‍പുരയില്‍ ഉമ്മര്‍(51), കാഞ്ഞിരോട്ടെ ഖദീജ മന്‍സിലില്‍ അനസ് (28), മട്ടന്നൂര്‍ കൊതേരിയിലെ ബൈജു നിവാസില്‍ സുധീര്‍ (38), പൊന്ന്യം കെടാരം കുന്നിലെ ഫാത്തിമ മന്‍സിലിലെ ആഷിക് (27) ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചിറക്കരയിലെ പത്മാവതി (89), എളമ്പാറയിലെ പുത്തന്‍പുരയില്‍ ഭാരതി (60), മാലൂരിലെ കമറുദ്ദീന് (38), ഷൈജു (48), ശ്രീലത (50), നക്വാഷ് (6), ഷീജ (30), ശ്രീധരന് (40), ഷൈനി (36), എന്നിവര്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തില്‍പെട്ട മിക്കവര്‍ക്കും മുഖത്തും നെഞ്ചിനും തലയ്ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ നാട്ടുകാരും അതുവഴി വാഹനത്തില്‍ വന്നനരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. വൈകിട്ട് പെയ്ത ചാറ്റല്‍ മഴയാണ് അപകടത്തിന് ഇടയാക്കിതെന്ന് പറയുന്നു. നിയന്ത്രണംവിട്ട ബസ്സമീപത്തെ മതിലിലിടിച്ചു ചരിഞ്ഞ് നില്‍ക്കുകയായിരുന്നു. ബസിന്റെ ഇടതുഭാഗത്തെ മുന്‍ചക്രം ഊരിത്തെറിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ പുകയും കൂട്ടക്കരച്ചിലും ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: