തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഐയുടെ മുതിര്‍ന്ന നേതാവുമായ ഇ. ചന്ദ്രശേഖരന്‍നായരുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആചാരപരമായ മരണാനന്തര ചടങ്ങുകള്‍ ഇല്ലാതെയാണ് മൃതദേഹം സംസ്കരിച്ചത്.
ഇന്നലെ രാവിലെ 9.45ന് സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്, സിപിഐ ദേശീയ സെക്രേട്ടറിയറ്റംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്, ബിനോയ് വിശ്വം, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, ഒ.രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്ക് മൃതദേഹം മാറ്റി. ബന്ധുക്കളുടെ അന്തിമോപചാരത്തിനു ശേഷം പ്രത്യേക ആംബുലന്‍സില്‍ വിലാപയാത്രയായി മൃതദേഹം ശാന്തികവാടത്തില്‍ എത്തിച്ചു.
പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കിയ ശേഷം നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് മൃതദേഹം സംസ്കരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, പി തിലോത്തമന്, കെ രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി തുടങ്ങിയവര്‍ ശാന്തികവാടത്തില്‍ എത്തിയിരുന്നു.
ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ചയാണ് ചന്ദ്രശേഖരന്‍നായര്‍ അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: