കൊച്ചി: മീസില്‍സ് – റുബെല്ല വാക്സിന് എടുക്കുമ്പോള്‍ ബാച്ച് നമ്പര്‍, വാക്സിന് നല്‍കുന്നതിനായി പൊട്ടിച്ച സമയം, നിര്‍മ്മാതാക്കളുടെ വിവരങ്ങള്‍ തുടങ്ങിയവ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ ചോദിച്ചാല്‍ കാണിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ മാരക രോഗങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ വാക്സിനേഷന് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയപരമായ നടപടിയാണെന്നും ഇതില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്നും വിധിയില്‍ പറയുന്നു.
രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ക്ക് വാക്സിന് നല്‍കരുതെന്നും വാക്സിന് നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പിടിഎ അധികൃതര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
വാക്സിന് എടുത്ത കുട്ടികളില്‍ ചിലര്‍ക്ക് പ്രത്യാഘാതമുണ്ടായെന്നും വാക്സിന് നിര്‍ബന്ധമാക്കരുതെന്നും പിടിഎ അധികൃതര്‍ വാദിച്ചെങ്കിലും ഹൈക്കോടതി ഇതനുവദിച്ചില്ല. മീസില്‍സ്, റുബല്ല എന്നീ രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്സിന് നല്‍കുന്നത്. തന്റെ കുട്ടിക്ക് വാക്സിന് നല്‍കേണ്ടെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടാല്‍ ഒഴിവാക്കാന്‍ കഴിയും. കുട്ടികള്‍ക്ക് നിര്‍ബന്ധിച്ച് വാക്സിന് നല്‍കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സ്കൂളില്‍ ഒന്നാകെ വാക്സിന് എടുക്കുന്നത് തടയണമെന്ന് പറയാനാവില്ല.
വാക്സിന് ബോട്ടിലില്‍ പത്ത് ഡോസ് മരുന്നാണ് ഉള്ളത്. ഒരു ബോട്ടില്‍ തുറന്നാല്‍ നാലു മണിക്കൂറിനകം ഉപയോഗിക്കണമെന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് പിടിഎ അധികൃതരുടെ അഭിഭാഷകന് വാദിച്ചു. തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: