കൊച്ചി: മാതൃഭാഷയെയും മാതൃനാടിനെയും മറക്കുന്നത് അമ്മയെ തള്ളിപ്പറയുന്നതിനു തുല്യമാണെന്ന് കേന്ദ്ര നൈപുണ്യവകുപ്പ് സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ. മാതൃഭാഷ വിട്ട് വിദേശ ഭാഷകള്‍ക്കു പിന്നാലെ പോകുന്നവര്‍ സ്വന്തം സംസ്കാരത്തെയാണ് ഇല്ലായ്മ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 21-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പൗരനും മാതൃഭാഷയില്‍ അഭിമാനിക്കുമ്പോഴാണ് ആ നാടിന്റെ സംസ്കാരം സമ്പന്നമാകുന്നത്. കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നതും ഇംഗ്ലീഷില്‍ സംസാരിക്കുന്നതും അഭിമാനമായി കാണുന്ന മാതാപിതാക്കളുള്ള നാടാണ് നമ്മളുടേത്. അമ്മയെ മമ്മിയെന്ന് വിളിപ്പിക്കുന്നു. ഈജിപ്തില്‍ ശവങ്ങള്‍ക്കാണ് മമ്മി എന്നു പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കുട്ടികള്‍ മുന്നോട്ടു വരണം.
ശ്രീശങ്കരനു ജന്മം നല്കിയ നാടായ കേരളം പലകാര്യങ്ങള്‍ക്കും മാതൃകയാണെന്ന് മുഖ്യതിഥിയായ ജ്ഞാനപീഠ ജേതാവ് രഘുവീര്‍ ചൗധരി അഭിപ്രായപ്പെട്ടു. രാജ്യാന്തരതലത്തിലുള്ള പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് രാജ്യാന്തര പുസ്തകോത്സവം സംഘടിപ്പിക്കുന്നതിലൂടെ കേരളം മറ്റൊരു മാതൃകകൂടിയാണ് കാട്ടിത്തരുന്നത്. മലയാള ഭാഷയും സാഹിത്യവും ഏറ്റവും ഉദാത്തമായതാണ്. വള്ളത്തോള്‍ ഉള്‍പ്പടെയുള്ളവരുടെ കൃതികള്‍ അത് ബോധ്യപ്പെടുത്തി. ജീവിതവും കലയും ഒത്തുചേര്‍ന്ന നല്ലപാഠങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെയും മറ്റും മലയാള സിനിമകളിലൂടെ ലോകം അറിഞ്ഞു.രഘുവീര്‍ ചൗധരി പറഞ്ഞു.
മുംബൈ ജിഎസ്ടി കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന് ഐആര്‍എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുസ്തകോത്സവ ബുള്ളറ്റിന് കെ.വി. തോമസ് എംപി പ്രകാശിപ്പിച്ചു. എഴുത്തുകാരന് ടി.ഡി.രാമകൃഷ്ണന് പുസ്തകോത്സവ സന്ദേശം നല്കി. ജനറല്‍ കണ്‍വീനര്‍ ബി. പ്രകാശ്ബാബു, കൊച്ചി രാജ്യാന്തര പുസ്തകോത്സവ അധ്യക്ഷന്‍ ഇ.എന്‍. നന്ദകുമാര്‍, സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സജിമോള്‍ അഗസ്റ്റ്യന്‍, പി.സോമനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: