കൊടുങ്ങല്ലൂര്‍: തീരപ്രദേശത്ത് ശക്തമായ കടല്‍ക്ഷോഭത്തില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലായി. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. എറിയാട് ചന്തക്ക് പടിഞ്ഞാറുവശത്ത് കാരിയകത്ത് ഹയറു, കാരേക്കാട്ട് അബ്ദുള്‍ റഹ്മാന്, കാരിയകത്ത് സുബ്രഹ്മണ്യന് എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. അഴീക്കോട് മുനക്കല്‍ മുതല്‍ കൈപ്പമംഗലം വരെയുള്ള തീരപ്രദേശത്തെ ഇരുനൂറോളം വീടുകളാണ് വെള്ളത്തിനടിയിലായത്.
മേഖലയിലെ എല്ലാ സ്കൂളുകളും ദുരിതാശ്വാസ കേന്ദ്രങ്ങളായി തഹസില്‍ദാര്‍ ഷംസുദ്ദീന് പ്രഖ്യാപിച്ചു. തീരദേശപ്രവാസികള് വീടുകളില്‍നിന്നും സാധാനങ്ങളുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. ഇന്നലെ കാലത്ത് മുതലാണ് തീരദേശത്ത് ശക്തമായ കടല്‍ക്ഷോഭം തുടങ്ങിയത്. അഴീക്കോടില്‍ പെരിയാറിന്റെ കൈവഴിയിലുള്ള ആറ് ചീനവലകളും, പടിഞ്ഞാറ് വെമ്പയൂരില് തീരത്ത് കയറ്റിയിട്ടിരുന്ന അഞ്ചോളം വള്ളങ്ങളും തകര്‍ന്നു. മേഖലയിലെ നിരവധി തെങ്ങുകള്‍ കടപുഴകി വീണു. നിരവധി തെങ്ങുകള്‍ വീഴാറായ നിലയിലാണ്.
വാടാനപ്പള്ളി: ചേറ്റുവ, നാട്ടിക എന്നിവിടങ്ങളില്‍ കടല്‍ കരയിലേയ്ക്ക് ആഞ്ഞടിച്ചു. ചേറ്റുവയില്‍ വീടുകളില്‍ വെള്ളം കയറി കടല്‍ ചളി നിറഞ്ഞിട്ടുമുണ്ട്. വീടുകളിലും ചളി കെട്ടി നില്ക്കുന്നു. അഴിമുഖത്തിനു സമീപം കല്ലുങ്ങല്‍ ബാബു, കരാട്ട് കാര്ത്തികേയന്, ഉണ്ണിക്കോച്ചന്‍ രവി, ചക്കന്‍ ജയന് എന്നിവരുടെ വീടുകളിലേയ്ക്കാണു തിരമാലകള്‍ കയറിയത്.
പുലര്‍ച്ചെ അഞ്ചരയോടെ ആരംഭിച്ച കടലാക്രമണത്തിനു ഉച്ചയോടെ ശക്തി കുറഞ്ഞെങ്കിലുംകൂടുതല് പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. കുടുംബങ്ങളോട് മാറി താമസിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്കി.
തീരദേശത്തെ നാട്ടിക, വാടാനപ്പള്ളി, തളിക്കുളം, ചേറ്റുവ അഴിമുഖം, ഏങ്ങണ്ടിയൂര്‍, പൊക്കുളങ്ങര എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാണ്. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയില്‍ കടല്‍ക്ഷോഭത്തില്‍ നാല് വീടുകളില്‍ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കടല്‍ക്ഷോഭം തുടര്‍ന്നാല്‍ ഇനിയും കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. വാടാനപ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ പട്രോളിങ്ങ് നടത്തുന്നുണ്ട്.
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലും ശക്തമായ കടല്‍ക്ഷോഭം.അഴിമുഖത്ത് കരയില്‍ വച്ചിരുന്ന ഫൈബര്‍ വഞ്ചി തിരയടിച്ച് തകര്‍ന്നു. വഞ്ചിയിലുണ്ടായിരുന്ന എന്‍ജിനും,വലകളുംനശിച്ചു.തീരത്തുണ്ടായിരുന്ന അഞ്ച് ഫൈബര്‍ വള്ളങ്ങളുടെ വലകളും നശിച്ചു.തീരദേശം ഭീതിയിലായി.ശക്തമായ കടല്‍ക്ഷോഭത്തില്‍ തീരത്ത് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു.കരയില്‍ വച്ചിരുന്ന തേര്ശിവന്,ഓളാട്ട് വിനു എന്നിവരുടെ വലകളും നശിച്ചിട്ടുണ്ട്.ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബ്ലാങ്ങാട് കടപ്പുറം ,പഞ്ചവടി കടപ്പുറം,എടക്കഴിയൂര്‍ കടപ്പുറം,മുട്ടില്‍ അയോദ്ധ്യ കടപ്പുറം,അകലാട്,മന്ദലാംകുന്ന് എന്നി കടപ്പുറത്തും കടല്‍ മീറ്ററുകളോളം ഉള്‍വലിഞ്ഞിട്ടുണ്ട്.പല സ്ഥലത്തും തീരത്തിരുന്ന ഫൈബര്‍ വഞ്ചികള്‍ സമീപത്തെ തെങ്ങിന് തോപ്പുകളിലേക്കും മറ്റും മാറ്റി. തീരത്ത് കടല്‍ക്ഷോഭം തുടരുകയാണ്. സംഭവസ്ഥലം കടപ്പുറം പഞ്ചായത്ത് മെമ്പര്‍ എം.കെ. ഷണ്മുഖന്, കുപ്പേരി ജയതിലകന്‍, സജിന്‍ ആലുങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം സന്ദര്‍ശിച്ചു.
വരന്തരപ്പിള്ളി : കവരംപിള്ളിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റില്‍ വ്യാപക കൃഷി നാശം.
രണ്ടായിരത്തോളം നേന്ത്ര വാഴകളും ഇരുന്നൂറോളം റബ്ബര്‍ മരങ്ങളും നശിച്ചു. മേച്ചേരി ബെന്നിയുടെ ആയിരം വാഴയും പുത്തൂര്‍ അബ്രഹാം, വേങ്ങക്കല്‍ തങ്കച്ചന്, മുണ്ടിയാനിക്കല്‍ സ്കറിയ എന്നിവരുടെ വാഴകളും പുത്തൂര്‍ ചാക്കോ, തുപ്പിനിക്കാട്ടില് ഷാജു എന്നിവരുടെ ഇരുന്നൂറോളം റബ്ബര്‍ മരങ്ങളുമാണ് ശക്തമായ കാറ്റില്‍ ഒടിഞ്ഞ് വീണത്. അടുത്ത മാസം വിളവെടുക്കാന്‍ പാകത്തിലായ ആയിരത്തോളം വാഴകളും നശിച്ചതില്പെടുന്നു.
മേലൂര്‍: പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കാറ്റില്‍ വ്യാപക നാശം. വാഴ, മരച്ചീനി എന്നിവ പലയിടത്തും മറിഞ്ഞു വീണു. പൂലാനി നായരങ്ങാടി കരേക്കാടന്‍ ഗോപിയുടെ കുലച്ച അഞ്ഞൂറോളം വാഴകള്‍ ഒടിഞ്ഞു വീണു. മണ്ടന്തറ രവീന്ദ്രന്, ചെട്ടിയാന്‍ പറമ്പില്‍ ശിവന്, എട്ടുവീട്ടില്‍ ബാഹുലേയന്, ഞാറ്റു വെട്ടി രാജന്, കച്ചിറയ്ക്കല്‍ ഡേവിസ്, കച്ചിറയ്ക്കല്‍ ആന്റു എന്നിവരുടെ കൃഷിയിടത്തിലെ വാഴകളും വീണ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: