ന്യൂദല്‍ഹി: ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് മുതല്‍ ദല്‍ഹി ഫിറോസ് ഷാ കോട്ല മൈതാനിയില്‍. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സ് ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിനൊപ്പമായിരുന്നു ഇത്. ഇന്നിങ്സിനും 239 റണ്‍സിനുമാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ജയം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്ക്കുന്ന ടീം ഇന്ത്യക്ക് ഇതില്‍ തോറ്റാലും പരമ്പര നഷ്ടമാകില്ല. മറിച്ച് ശ്രീലങ്കയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യം.
മറ്റൊരു റെക്കോഡിന് അടുത്താണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. തുടര്‍ച്ചയായി ഒമ്പത് പര മ്പര നേടുന്ന രണ്ടാമത്തെ നായകനെന്ന ബഹുമതിയാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. 2005- 2008 കാലയളവില്‍ റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയ തുടര്‍ച്ചയായി ഒമ്പത് പരമ്പരകള്‍ നേടിയിരുന്നു. 2015ല്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് എട്ട് പരമ്പര വിജയങ്ങളുടെ ജൈത്രയാത്രക്ക് ടീം തുടക്കമിട്ടത്. മുന്‍ നായകരായ ഗാംഗുലിക്കും ധോണിക്കും സ്വന്തമാക്കാന്‍ കഴിയാതെ പോയ റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.
ഓപ്പണര്‍ ശിഖര്‍ ധവാന് ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ഗുണകരമാകും. കഴിഞ്ഞ ടെസ്റ്റില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ ധവാന് മാറിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറിനേടിയ മുരളി വിജയ് ഇന്നും ഇറങ്ങാനാണ് സാധ്യത. അങ്ങനെയായല്‍ കെ.എല്‍. രാഹുല്‍ പുറത്തിരുന്നേക്കും. മുരളിക്കൊപ്പം ധവാന് എത്തുമെന്നാണ് സൂചന. കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. കഴിഞ്ഞ ടെസ്റ്റ് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയടക്കം നാല് മുന്‍നിര ബാറ്റ്സ്മാന്മാര് ശതകം തികച്ചിരുന്നു. പൂജാര, രോഹിത് ശര്‍മ്മ എന്നിവരാണ് വിജയിനും കോഹ്ലിക്കും പുറമെ സെഞ്ചുറി നേടിയത്. ബൗളിങ് നിരയും കരുത്തുറ്റതാണ്. പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ വിക്കറ്റ് വീഴ്ത്തുന്നത് ഇന്ത്യക്ക് കളിയില്‍ മുന്‍തൂക്കം നല്കുന്നു.
അജിന്‍ക്യ രഹാനെ ഫോമിലേക്കുയരാത്തതാണ് ഇന്ത്യയെ നിരാശയിലാക്കുന്നത്. രഹാനെ കൂടി ഫോമിലായാല്‍ എതിരാളികള്‍ ഏറെ വിഷമിക്കും. ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് സ്പിന്നര്‍മാര്‍.
അതേസമയം ബാറ്റ്സ്മാന്മാരും ബൗളര്‍മാരും അവസരത്തിനൊത്തുയരാത്തതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയാകുന്നത്. ക്യാപ്റ്റന്‍ ചണ്ടിമല്‍ ഒഴികെയുള്ളവര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു.
ഓപ്പണര്‍മാരായ സമരവിക്രമെ, കരുണരത്നെ, തിരിമന്നെ, ആഞ്ചലോ മാത്യൂസ്, ഡിക്ക്വെല്ല എന്നിവര്‍ ഇനിയും മികച്ച ഇന്നിങ്സ് കളിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. ബൗളിങ് നിരയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കൂടാതെ സ്പിന്നര്‍ ഹെറാത്തിന്റെ അഭാവവും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാകും. കഴിഞ്ഞ ദിവസം പുറത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് ഹെറാത്ത് മൂന്നാം ടെസ്റ്റില്‍ നിന്ന് ഒഴിവായത്. ആദ്യ ടെസ്റ്റില്‍ മാത്രമാണ് ലക്മലും ഗമഗെയും ഷനകയും ഉള്‍പ്പെടുന്ന ബൗളര്‍മാര്‍ മികച്ച രീതിയില്‍ പെന്തറിഞ്ഞത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇവരെ നിഷ്പ്രഭരാക്കുന്ന പ്രകടനം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: