മോസ്കോ: അടുത്തവര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ ജൂണ്‍ 14ന് ആതിഥേയരായ റഷ്യ സൗദി അറേബ്യയുമായി ഏറ്റുമുട്ടും. ഇന്നലെ ക്രംലിന് പാലസില്‍ ഗ്രുപ്പ് നിര്‍ണ്ണയ നറുക്കെടുപ്പ് നടന്നു.
പോര്‍ച്ചുഗലും സ്പെയിനും ഗ്രൂപ്പ് ബിയിലാണ്. മൊറാക്കോയും ഇറാനുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍. അര്‍ജന്റീന ഗ്രൂപ്പ് ഡിയിലും ബ്രസീല്‍ ഗ്രൂപ്പ് ഇയിലും നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മ്മനി ഗ്രൂപ്പ് എഫിലും ഫ്രാന്‍സ് ഗ്രൂപ്പ് സിയിലുമാണ്. ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട്.
ഗ്രൂപ്പ് എയില്‍ റഷ്യയെക്കൂടാതെ സൗദി, ഈജിപ്റ്റ്, ഉറുഗ്വെ ടീമുകളാണുള്ളത്. ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിന് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്. ഓസ്ട്രേലിയ, പെറു, ഡെന്മാര്ക്ക് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനക്ക് പുറമെ ഐസ്ലന്ഡ്, ക്രൊയേഷ്യ, നൈജീരിയ ടീമുകളാണുള്ളത്. ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ ടീമുകളാണ് ബ്രസീലിനൊപ്പം. ഗ്രൂപ്പ് എഫില്‍ ജര്‍മ്മനിക്കൊപ്പം കരുത്തരുടെ നിരയാണ്. മെക്സിക്കോ, സ്വീഡന്, കൊറിയ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, പനാമ, ടുണീഷ്യ എന്നിവരാണ് ഇംഗ്ലണ്ടിനൊപ്പം. ഗ്രൂപ്പ് എച്ചില് പോളണ്ട്, സെനഗല്‍, കൊളംബിയ, ജപ്പാന് ടീമുകളും.
എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പില്‍ അണിനിരക്കുന്നത്. ഓരോ ഗ്രൂപ്പിലും നാല് വീതം ടീമുകളുണ്ടാകും. ഇംഗ്ലണ്ടിന്റെ മുന്‍ താരം ഗാരി ലിനേക്കറുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.ലോകകപ്പിലെ ആദ്യ ക്ലാസ്സിക്ക് പോരാട്ടം ജൂണ്‍ 15ന്. സോച്ചിയെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ പോര്‍ച്ചുഗലും-സ്പെയിനും ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ മൊറാക്കോ ഇറാനുമായി കളിക്കും. ഫ്രാന്‍സിന്റെ ആദ്യ കളി 16ന് ഓസ്ട്രേലിയക്കെതിരെ. ഡെന്മാര്ക്കിന് എതിരാളികള്‍ പെറു. അന്നുതന്നെ അര്‍ജന്റീന ഐസ്ലന്ഡിനെയും നേരിടും. ക്രൊയേഷ്യ നൈജീരിയയെയും നേരിടും. ജൂണ്‍ 17ന് ബ്രസീലിന് ആദ്യ എതിരാളികള്‍ സ്വിറ്റ്സര്‍ലന്‍ഡും ജര്‍മ്മനിക്ക് മെക്സിക്കോയുമാണ്. കോസ്റ്ററിക്കയ്ക്ക് എതിരാളികള്‍ സെര്‍ബിയയാണ്. 18ന് ഇംഗ്ലണ്ട് ആദ്യ കളിയില്‍ ടുണീഷ്യയെയും ബെല്‍ജിയം പനാമയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: