റാഞ്ചി: എബിവിപിയുടെ 63-ാമത് ദേശീയ സമ്മേളനത്തിന് റാഞ്ചിയില്‍ ആവേശോജ്ജ്വല തുടക്കമായി. സാമൂഹ്യ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എബിവിപി എന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ പറഞ്ഞു. ലോകത്തിലെ വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് എബിവിപി പോലുള്ള ദേശീയ പ്രസ്ഥാനങ്ങളിലൂടെ വരുന്ന യുവാക്കള്‍ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗുസ്തിതാരം ഒളിമ്പ്യന്‍ യോഗേശ്വര്‍ ദത്ത് മുഖ്യാതിഥിയായിരുന്നു. എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. ശ്രീനാഗേഷ് ഠാക്കൂര്‍, ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിന്ദ്രേ, റാഞ്ചി മേയര്‍ ആശലക്ര, ബിസിസിഐ ചീഫ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവര്‍ സംബന്ധിച്ചു.
മൂന്ന് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സര്‍വകലാശാലകളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ, സാമൂഹ്യ മേഖലകൡലെ ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍, വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ എന്നിവ സമ്മേളനത്തില്‍ അവതരിപ്പിക്കും.
2017-18 വര്‍ഷത്തേക്കുള്ള എബിവിപിയുടെ ദേശീയ അധ്യക്ഷനായി ഡോ. സുബ്ബയ്യയെയും ദേശീയ ജനറല്‍ സെക്രട്ടറി ആയി ആശിഷ് ചൗഹാനെയും തെരഞ്ഞെടുത്തു. ഡിസംബര്‍ മുന്നിന് ദേശീയ നിര്‍വാഹക സമിതിയോടുകൂടി സമ്മേളനം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: