തിരുവനന്തപുരം: ഓഖി കൊടുങ്കാറ്റ് സൃഷ്ടിച്ച പ്രകൃതിക്ഷോഭത്തില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ടു പേര് കൂടി മരിച്ചു. ഇതോടെ മരണസംഖ്യ ഏഴായി. തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്തും കാസര്‍കോടും ഓരോരുത്തരുമാണ് മരിച്ചത്.
കടലില്‍ അകപ്പെട്ട 223 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇതില്‍ രണ്ട് പേര് പിന്നീട് മരിച്ചു. പൂന്തുറ നടത്തുറ മണല്‍പ്പുറം പള്ളിവിളാകം പുരയിടത്തില്‍ ലൂയിസ് സേവിയര്‍ (56), പൂന്തുറ ചേരിയമുട്ടം ജിന്‍സി ഭവനില്‍ ക്രിസ്റ്റി സില്വദാസന് (45) എന്നിവരാണ് മരിച്ചത്. പൂന്തുറ സ്വദേശി മൈക്കിള്‍ (42) ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലാണ്.
നിരവധി പേര് ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. എത്രപേര്‍ കടലില്‍ പോയി എന്നതിന് കൃത്യമായ കണക്കില്ല. തൊഴിലാളികളുടെ വിവരങ്ങള്‍ ലഭ്യമാകാതെ വന്നതോടെ, ഏറ്റവുമധികം മത്സ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയില്‍ പ്രതിഷേധം ശക്തമായി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ തിരുവല്ലം ഹൈവേ റോഡ് ഉപരോധിച്ചു.
നാവികസേനയുടെ ഹെലിക്കോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനവും കപ്പലുകളും, വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളും രണ്ട് വിമാനങ്ങളും രാവിലെ ഒമ്പത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്. 114 പേരെ നാവികസേനയും വ്യോമസേനയും തീര സംരക്ഷണ സേനയും രക്ഷപ്പെടുത്തി. നൂറിലേറെ മത്സ്യത്തൊഴിലാളികളെ മറ്റ് ബോട്ടുകള്‍ രക്ഷപ്പെടുത്തി. 38 ബോട്ടുകള്‍ നാവികസേന കണ്ടെത്തി. ഉള്‍ക്കടലില്‍ അകപ്പെട്ട ഉരുവില്‍ നിന്ന് ഒമ്പതു പേരെയും തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
ചിറയിന്‍കീഴ് പൂത്തുറയില്‍ വള്ളത്തിന്റെ അവശിഷ്ടത്തില്‍ പൊങ്ങിക്കിടന്ന തമിഴ്നാട് സ്വദേശി അലോഷ്യസിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: