തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ ഓഖി ചുഴലി കൊടുങ്കാറ്റ് വീശിയടിക്കുമെന്ന കേന്ദ്ര മുന്നറിയിപ്പ് കേരളം അവഗണിച്ചു. കേന്ദ്രം വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചപ്പോഴാണ് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാനത്തെ നീരിക്ഷണകേന്ദ്രവും സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് രേഖാമൂലം അറിയിപ്പ് നല്കി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാവിഭാഗം 29ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി, ചീഫ് സെക്രട്ടറി, ജില്ലാ ഭരണകൂടം, റവന്യൂ തുടങ്ങി എല്ലാവര്ക്കും ന്യൂനമര്‍ദ്ദം സംബന്ധിച്ച് ഇ-മെയില്‍ അയച്ചിരുന്നു.
അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്കി. എന്നാല്‍ അറിയിപ്പുകള് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും അവഗണിച്ചു. മുന്‍കരുതലുകള്‍ എടുത്തുമില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്കാന് കഴിയാതിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് അറിയിപ്പ് നല്‍കിയില്ല എന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ പരാതി. കന്യാകുമാരിയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നവംബര്‍ 28 നാണ് ന്യൂനമര്‍ദ്ദം രൂപംകൊണ്ടത്. രൂപപ്പെട്ടു കഴിഞ്ഞാലെ ദിശ പ്രവചിക്കാന്‍ സാധിക്കൂ. കാറ്റിന്റെ ദിശ കണക്കിലെടുത്ത് 29ന് ഉച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
അറിയിപ്പു ലഭിച്ച് ഒരു ദിവസം കഴിഞ്ഞ്, 30ന് ഉച്ചയ്ക്കാണ് ഓഖി സംസ്ഥാനത്തിന്റെ തെക്കന്തീരപ്രദേശത്ത് എത്തിയത്. ദുരന്തം സംഭവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടാമെങ്കിലും സംസ്ഥാനം അതും ചെയ്തില്ല. എന്നാല്‍ തമിഴ്നാട് സര്‍ക്കാരാകട്ടെ കന്യാകുമാരി ജില്ലയില്‍ തലേന്നേ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന പരസ്യപ്രചാരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: