തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കേരളത്തിന് ഇതുവരെ എട്ട് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. 56 വീടുകള്‍ പൂര്‍ണമായും 679 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. ഇവിടെ 4കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്ക് വേണ്ടിയുടെ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നാവിക, വ്യോമസേനകളുടെ തെരച്ചിലില്‍ ഇന്ന് ഏഴ് പേരെ രക്ഷപ്പെടുത്തി. കേരളത്തില്‍ വരും മണിക്കൂറില്‍ കാറ്റിന്റെയും മഴയുടെയും ശക്തി കുറയുമെങ്കിലും കൂറ്റന്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടലില്‍ നിന്നും ഇതുവരെ മുന്നൂറോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇനി 102 പേര് കൂടി തിരിച്ചെത്താനുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. സ്വന്തം നിലയ്ക്ക് ആരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലത്ത് നിന്നും കടലില്‍ പോയ 18 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: