സോമനാഥ്: ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം പുതിയ കാര്യമല്ലെന്നും ഗുജറാത്തിലെ ജയത്തിനായി കാത്തിരിക്കുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സോംനാഥില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 18ലെ ഗുജറാത്തിനായി കാത്തിരിക്കാനും ഷാ ആവശ്യപ്പെട്ടു.
ബിജെപിയുടെ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിനു കീഴില്‍ കൂടുതല്‍ ഉയരങ്ങളില്‍ പാറുകയാണെന്നും ഷാ പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് വരുന്നു എന്ന് കഴിഞ്ഞ മൂന്നു മാസമായി പറഞ്ഞുകൊണ്ടു നടക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് യു.പിയിലെ ജനം പറയുന്നു കോണ്‍ഗ്രസ്സ് പോവുകയാണെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയുടെ അമേഠി ബിജെപിക്കൊപ്പമായി. യുപിയില്‍ ഇന്ന് സംഭവിച്ചത് ഡിസംബര്‍ 18ന് ഗുജറാത്തില്‍ സംഭവിക്കാന്‍ പോകുന്നതിനോട് ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റില്ല. 150 സീറ്റുകളുമായി ബി.ജെ.പി തന്നെ അവിടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
പുതിയ ജിഡിപി നിരക്കിനെ കുറിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടുന്നില്ല. ജിഎസ്ടിയുടെ പ്രത്യാഘാതത്തില്‍ കഴിഞ്ഞ മൂന്നു മാസം ജിഡിപി കുറഞ്ഞപ്പോള്‍ എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളും ടെലിവിഷനില്‍ എത്തി ബഹളം വയ്ക്കുകയായിരുന്നു. ഇപ്പോള്‍ ജിഡിപി 6.3 ആയപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമല്ല. ഉത്തര്‍പ്രദേശിലെ ഫലം അവരെ കൂടുതല്‍ നിശബ്ദരാക്കിയെന്നും അമിത് ഷാ വ്യക്തമാക്കി.
യു.പിയിലെ 16 കോര്‍പറേഷനുകളില്‍ 14ഉം ബി.ജെ.പി പിടിച്ചെടുത്തിരുന്നു.ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: