തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കടല്‍ ക്ഷോഭത്തില്‍പ്പെട്ട 40 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി തുടരുന്നു. രതീഷ് ഇപ്പോള്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തീവ്ര പരിചരണത്തിലാണ്.
തലയ്ക്കകത്തുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് പൂന്തുറ സ്വദേശി മൈക്കിളിനെ (42) അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മൈക്കിള്‍ ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ ചികിത്സയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി ധനുസ്പര്‍ (41) കന്യാകുമാരി, റെയ്മണ്ട് (60) പൂന്തുറ എന്നിവരെ മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വാര്‍ഡ് 22ല്‍ 16 പേരും, വാര്‍ഡ് 9ല്‍ 10 പേരും, വാര്‍ഡ് 18ല്‍ 8 പേരുമാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള ഇവര്‍ക്കെല്ലാവര്‍ക്കും പരിശോധനകളും ഭക്ഷണവും ഉള്‍പ്പെടെ എല്ലാം സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.
മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന, സേവ്യര്‍ ലൂയിസ് (57) പൂന്തുറ, ക്രിസ്റ്റി സില്വദാസന് (51) പൂന്തുറ എന്നിവരുടെ മൃതദേഹങ്ങള്‍ രാത്രി വൈകി പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്രയും വേഗം മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്ന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നിര്‍ദേശ പ്രകാരമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തുന്ന മുറയ്ക്ക് മൃതദേഹങ്ങള്‍ വിട്ടുനല്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: