പത്തനാപുരം: തോരാത്ത മഴയില്‍ മലയോര മേഖലയിലെ മിക്കപ്രദേശങ്ങളിലും വെളളം കയറി. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ തുറന്നതുമൂലമാണ് മിക്ക സ്ഥലങ്ങളിലും വെളളം കയറിയത്. ഇതേത്തുടര്‍ന്ന് കല്ലടയാറിന്റെ ഇരുകരകളിലുമുളള എട്ട് കുടുംബങ്ങളിലെ 37 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മിച്ചഭൂമി പ്രദേശത്തെ ആറ് കുടുംബങ്ങളെ ഏറത്ത് വടക്ക് ഗവ.യുപി സ്കൂളിലേക്കും പിറവന്തൂര്‍ എലിക്കാട്ടൂരിലെ രണ്ട് കുടുംബങ്ങളെ ഗവ. എല്പിഎസിലേക്കുമാണ് മാറ്റിയത്.
മലയോര മേഖലയില്‍ ചില വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും നാശമുണ്ടായി. അലിമുക്ക്-അച്ചന്‍കോവില്‍ പാതയില്‍ മരം വീണ് ശബരിമല തീര്‍ത്ഥാടകരടക്കമുള്ളവരുടെ വാഹനങ്ങള്‍ വനത്തില്‍ അകപ്പെട്ടു. പ്രദേശത്തെ മിക്ക പാലങ്ങളും വെളളത്തിലായി.
നടുക്കുന്നിലെ തര്യന്‍തോപ്പ് തൂക്കുപാലം, മാക്കുളത്തെ താല്കാലിക പാലം, പഴഞ്ഞിക്കടവ് ഗുരുമന്ദിരം പാലം എന്നിവിടങ്ങളില്‍ വെള്ളം കയറി.
താഴ്ന്ന പ്രദേശങ്ങളിലെ മിക്ക റോഡുകളിലും വെള്ളം കയറിതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ ഒടിഞ്ഞു വീണതിനെത്തുടര്‍ന്ന് ചെമ്പനരുവി മേഖലയിലെ വൈദ്യുത ബന്ധം താറുമാറായി. മാക്കുളം താല്‍ക്കാലിക പാലം മുങ്ങിയതോടെ കമുകുംചേരി, മാക്കുളം, ചെന്നിലമണ്‍ നിവാസികള്‍ ഒറ്റപ്പെട്ടു. തെന്മല ഡാമിലെ ഷട്ടറുകള്‍ തുറന്നത് കാരണമാണ് കല്ലടയാറ് കരകവിഞ്ഞൊഴുകിയത്.
തീരത്തുളള ഏതാനും കുടുംബങ്ങള്‍ വീട് വിട്ട് പോകാന്‍ ഇനിയും തയ്യാറായിട്ടുമില്ല. റവന്യൂവകുപ്പ് അധികൃതര്‍ മഴക്കെടുതിയില്‍ നാശം സംഭവിച്ച ചില പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: