ന്യൂദൽഹി: ഓഖി അതിശക്തമായ ചുഴലികൊടുങ്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ ലക്ഷദ്വീപിലെ വടക്കൻ ദ്വീപുകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കാനും സാധ്യതയുണ്ട്. പിന്നീട് വടക്കൻ മഹാരാഷ്ട്ര, ഗുജറാത്ത്സംസ്ഥാനങ്ങൾക്ക് നേരെ തിരിയുന്ന ചുഴലിക്കാറ്റിന് സാവധാനം ശക്തി കുറയുമെന്നാണ് കരുതുന്നത്.
അടുത്ത 24 മണിക്കൂറിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴക്കും സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രതിരോധമന്ത്രി നിർമല സീതാരാമൻ വിവരങ്ങൾ അന്വേഷിച്ചിരുന്നതായി നാവിക സേനാ മേധാവി അഡ്മിറൽ ലാംബ അറിയിച്ചു. അതിനിടെ, ലക്ഷദ്വീപിലേക്കുള്ള കപ്പൽ റദ്ദാക്കിയതിനാൽ നിരവധി പേർ കൊച്ചിയിലും ബേപ്പൂരിലും കുടുങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: