തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കേരളത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനം അവതാളത്തിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റവരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 15, 000രൂപ അപര്യാപ്തമാണ്. ഈ തുക കുറഞ്ഞത് അന്‍പതിനായിരമായി വര്‍ദ്ധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിരവധി പാളിച്ചകള്‍ രക്ഷാ ദൗത്യത്തില്‍ സംഭവിച്ചിട്ടുണ്ട്. വീഴ്ചകള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലാകളക്ടര്‍മാര്‍ കൃത്യമായി കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നില്ല എന്ന പരാതി വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ആലപ്പുഴ കാട്ടൂര്‍, നല്ലാളിക്കല്‍, മലബാറിലെ കോഴിക്കോട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ രൂക്ഷമായ കടലാക്രമണം നടക്കുകയാണ്. കടല്‍ ക്ഷോഭം ചെറുക്കുന്നതിനായി കടല്‍ഭിത്തി ഉള്‍പ്പെടെയുള്ള പരിഹാരം അനിവാര്യമാണ്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഇതിനെല്ലാം തുക ചെലവഴിക്കണം.
കേരളം, ലക്ഷദ്വീപ് മേഖലയിലുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്ത് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: