സോമനാഥ്: ഉത്തര്‍പ്രദേശില്‍ സംഭവിച്ചതിനേക്കാള്‍ മികച്ച വിജയമാണ് ഗുജറാത്തില്‍ പാര്‍ട്ടി നേടുകയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തില്‍ സംഭവിക്കാനിരിക്കുന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഉത്തര്‍പ്രദേശിലേത് ഒന്നുമല്ലെന്നും ഷാ പറഞ്ഞു. സോമനാഥിലെ ഗിറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.
ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. ബിജെപിക്ക് മികച്ച നേട്ടമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃ മികവാണ് ജയത്തിനു പിന്നില്‍. ഗുജറാത്തിലേക്ക് വരുന്നെന്നാണ് കഴിഞ്ഞ മൂന്നു മാസമായി കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശ് ജനത അവരോട് പോകാന്‍ പറഞ്ഞു. രാഹുലിന്റെ മണ്ഡലമായ അമേത്തിയിലെ എല്ലാ മുനിസിപ്പല്‍ സീറ്റുകളും ബജെപി നേടി, അമിത് ഷാ പറഞ്ഞു.
ജിഎസ്ടിക്കു പിന്നാലെ മൂന്നു മാസം മുന്‍പ് വളര്‍ച്ചാ നിരക്ക് കുറച്ച് താഴ്ന്നപ്പോള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് രാജ്യത്തിന്റെ സാമ്പത്തികരംഗം താറുമാറായെന്ന് മുറവിളി കൂട്ടുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ജോലി. എന്നാല്‍, വളര്‍ച്ചാ നിരക്ക് ഉയര്‍ന്നപ്പോള്‍ അവര്‍ക്ക് മിണ്ടാട്ടമില്ല. ജാതി രാഷ്ട്രീയവും വംശാധിപത്യവും പ്രചരിപ്പിച്ചാണ് കോണ്‍ഗ്രസ് വോട്ട് തേടുന്നത്.
ബിജെപിയാകട്ടെ വികസനം അടിസ്ഥാനമാക്കിയും. വികസനം മുഖ്യ പ്രചാരണ ആയുധമാക്കിയാല്‍ ഒരിക്കലും ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും അമിത് ഷാ പറഞ്ഞു. യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 16 കോര്‍പ്പറേഷനുകളില്‍ 14 എണ്ണവും ബിജെപി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: