പദ്മാവതി എന്ന സിനിമ ചരിത്രനായികയായ പദ്മിനിയെ വളരെ മോശമായി ചിത്രീകരിച്ചും, മുഗള്‍ ആക്രമണകാരി അലാവുദ്ദീന്‍ ഖില്‍ജിയെ മഹത്വവല്‍ക്കരിച്ചുമാണ് എന്നതിനാല്‍ ചിത്രത്തിന്റെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയഭേദമെന്യേ, ഉത്തരേന്ത്യയിലെ രാജകുടുംബാംഗങ്ങളും രജപുത്ര സംഘടനകളുമാണ് ആദ്യം രംഗത്തുവന്നത്. രാജസ്ഥാന്, പഞ്ചാബ്, മധ്യപ്രദേശ്, യുപി, ഗുജറാത്ത് തുടങ്ങി മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്തകള്‍.
‘പദ്മാവതി’ എന്ന സിനിമ ഉയര്‍ത്തുന്ന പ്രശ്നം ആവിഷ്കാരസ്വാതന്ത്ര്യവുമായി മാത്രം ബന്ധപ്പെടുത്തി വിലയിരുത്തേണ്ടതാണോ? വിശ്വവിഖ്യാത നളന്ദ സര്‍വ്വകലാശാല തീയിട്ട്, അമൂല്യഗ്രന്ഥശേഖരമുള്‍പ്പെടെ നശിപ്പിച്ച ദല്‍ഹി സുല്‍ത്താനാണ് അലാവുദ്ദീന്‍ ഖില്‍ജിയെന്നത് ചരിത്രം. ശക്തനും ക്രൂരനും സ്ത്രീലമ്പടനുമായിരുന്നു ഖില്‍ജി. വിന്ധ്യാപര്‍വ്വത ്രപാന്തത്തിലുള്ള ചെറിയ നാട്ടുരാജ്യമായ മേവാറിന്റെ തലസ്ഥാനമായ ‘പദ്മാവതി’ നഗരത്തിലെ റാണാ ഭീംസിംഹന്റെ അതിസുന്ദരിയായ ഭാര്യയായിരുന്നു റാണി പദ്മിനി. പദ്മിനിയെ തന്റെ അന്തഃപുരത്തിലേക്ക് കൊണ്ടുവരാനായി ഖില്‍ജി നടത്തിയ കരുനീക്കത്തിന്റെ ഭാഗമായി റാണാ ഭീംസിംഹനെ ബന്ധനസ്ഥനാക്കുന്നു.
ബുദ്ധിമതിയായ റാണി പദ്മിനി തന്ത്രപരമായ നീക്കങ്ങളിലൂടെ റാണാ ഭീംസിംഹനെ വീണ്ടെടുക്കുന്നു. ക്രുദ്ധനും കാമാന്ധനുമായ സുല്‍ത്താന്‍, ഒരു വലിയ സൈന്യവുമായി മേവാര്‍ ആക്രമിക്കുകയും യുദ്ധത്തില്‍ റാണാ വധിക്കപ്പെടുകയും, റാണി പദ്മിനിയും മറ്റനേകം രജപുത്ര സ്ത്രീകളും തങ്ങളുടെ ചാരിത്ര്യസംരക്ഷണത്തിനായി ചിതയില്‍ ചാടി ജീവനൊടുക്കുകയും ചെയ്തതായാണ് ചരിത്രം. റാണി പദ്മിനി രജപുത്ര സ്ത്രീത്വത്തിന്റെ, ചാരിത്ര്യശുദ്ധിയുടെ വിശുദ്ധ പ്രതീകമായാണ് ജനമനസ്സില്‍ പ്രതിഷ്ഠിതമായിരിക്കുന്നത്. എഡി 1200-കളുടെ അവസാന വര്‍ഷങ്ങളില്‍ ഇത് നടന്നതായാണ് പറയപ്പെടുന്നത്. (അവലംബം: ഹൈന്ദവ വിജ്ഞാനകോശം, ആര്‍ഷശ്രീ പബ്ലിഷിങ്, തിരുവനന്തപുരം).
എന്നാല്‍ ‘പദ്മാവതി’ സിനിമ എഡി 1540-ല്‍ സൂഫി കവി മാലിക് മുഹമ്മദ് ജാസി എഴുതിയ ‘പദ്മാവത്’ എന്ന ചരിത്ര കവിതാഖ്യാനത്തെ ആസ്പദമാക്കിയാണ്. യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച്, വികൃതമാക്കി അലാവുദ്ദീന്‍ ഖില്‍ജിയെ മഹത്വവല്‍ക്കരിക്കുന്നതായാണ് പ്രമേയമെന്ന് സിനിമയുടെ ട്രയിലറുകള്‍ കാണുന്നതില്‍നിന്ന് ആര്‍ക്കും ഊഹിക്കാം.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇരുളടഞ്ഞ ഒരു വലിയ കാലഘട്ടംതന്നെയുണ്ട്. എഡി 712 ല്‍ അറബികളുടെ സിന്ധാക്രമണം, 1026-ല്‍ മുഹമ്മദ് ഗസ്നിയുടെ ആക്രമണം, 1191 മുതല്‍ മുഹമ്മദ് ഘോറിയുടെ നിരന്തര ആക്രമണങ്ങള്‍, തുടര്‍ന്ന് ദല്‍ഹി സുല്‍ത്താന്‍ ഭരണം, 1526 മുതലുള്ള ബാബറുടെ ആക്രമണങ്ങള്‍, മുഗള്‍ ഭരണം, അഫ്ഗാനിസ്ഥാനില്‍നിന്നും ഷെര്‍ഷ, അഹമ്മദ് ഷാ അബ്ദാലി, മധ്യേഷ്യയില്‍നിന്ന് ടിമൂര്‍, ചെങ്കിസ്ഖാന് എന്നിവരുടെ ആക്രമണങ്ങള്‍ തുടങ്ങിയവ ഇക്കാലത്താണ്.
ഒരു സഹസ്രാബ്ദംതന്നെ ഇന്ത്യയുടെ മഹിതമായ വിശ്വാസങ്ങള്‍ക്കും സാംസ്കാരിക ആരാധനാ കേന്ദ്രങ്ങള്‍ക്കും അഭിമാനസ്തംഭങ്ങള്‍ക്കുംമേല്‍ വൈദേശിക ഇസ്ലാമിക ശക്തികളുടെ അസഹിഷ്ണുതയുടെ ഹിംസാത്മക താണ്ഡവങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ ഓര്‍മ്മകള്‍ ഇന്നും രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. ഒന്നാം സഹ്രസാബ്ദത്തിന്റെ അവസാനം മുതല്‍ തുടങ്ങിയ ധ്വംസനങ്ങള്‍, പിന്നീട് യൂറോപ്യന്‍ അധീശശക്തികളുടെ പടയോട്ടങ്ങളിലും, ബ്രിട്ടന്റെ രാഷ്ട്രീയാധിപത്യത്തിലും, സാംസ്കാരിക അധിനിവേശത്തിന്റെ വേറിട്ട വഴികളിലൂടെ തുടരുന്നുണ്ടായിരുന്നു. പ്രമുഖ ചരിത്രകാരന് എം.ജിഎസ്. നാരായണന് സൂചിപ്പിച്ചിട്ടുള്ളതുപോലെ സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളിലും ചരിത്ര ഗവേഷണവും ചരിത്രനിര്‍മ്മിതിയും ഇടതുപക്ഷ ചരിത്രകാരന്മാരാല് ഹൈജാക്ക് ചെയ്യപ്പെട്ടു. പിന്നീട് തീവ്രഇടതുപക്ഷവും തീവ്ര ‘മതേതര’ കോണ്‍ഗ്രസ് സര്‍ക്കാരുകളും ബഹുസ്വരതയെന്നും ആവിഷ്കാര സ്വാതന്ത്ര്യമെന്നും മറ്റുമുള്ള കല്പനകളാല് മഹത്വവല്‍ക്കരിച്ച് ജനതയെ മയക്കി. അതുതന്നെ ഇന്നും അഭംഗുരം തുടരുകയാണ്.
ടിപ്പുവിനെ മഹത്വവല്ക്കരിക്കാന് കര്‍ണാടക സര്‍ക്കാര്‍ ഈയിടെ നടത്തിയ ‘ടിപ്പുജയന്തി’ ആഘോഷം ഇത്തരം പ്രതിലോമ നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രം! ടിപ്പുസുല്‍ത്താന്റെ അഫ്ഗാന് പാരമ്പര്യം മറന്നുകൂടാ. ചരിത്രം ഭൂതകാലത്തിലെ അസുഖകരമായ അനുഭവങ്ങളായി അവിടെ നിന്നോട്ടെ. ഇരുളടഞ്ഞ കാലഘട്ടത്തെയും അതിലെ പ്രതിനായകന്മാരേയും വിസ്മൃതിയിലാണ്ട സംഭവങ്ങളെയും വെള്ളപൂശി മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണങ്ങിക്കരിഞ്ഞ വ്രണങ്ങള്‍ മാന്തി സുഖിക്കുന്നതുപോലെ ദോഷകരമായേക്കും.
1921 ലെമാപ്പിള ലഹള കാര്‍ഷിക കലാപവും സ്വാതന്ത്ര്യസമരവുമായത് ഉദാഹരണം. ഹിന്ദുത്വം, സവര്‍ണ ഫാസിസം, കാവിവല്‍ക്കരണം, അസഹിഷ്ണുതയുടെ കരിനിഴല്‍ എന്നൊക്കെ ആക്ഷേപിച്ച്, കണ്ണടച്ചുള്ള സമീപനം ഇടതുപക്ഷ ബുദ്ധിജീവികളും സഹയാത്രികരും തുടരാതിരിക്കുന്നതാവും നാടിന് പൊതുവെ അഭികാമ്യം! വിഗ്രഹധ്വംസകരും ഭാരതീയ ദര്‍ശന ധ്വംസകരും ഒരുമിച്ചുനീങ്ങുന്ന കേരളീയ പശ്ചാത്തലത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ മത്സരക്കളികളില്‍ ചവുട്ടിയരയ്ക്കപ്പെടുന്നത് മഹത്തായ ഈ രാജ്യത്തിന്റെ സ്വത്വം ആണെന്ന തിരിച്ചറിവ് ഉണ്ടായേ പറ്റൂ.
ബൗദ്ധിക അപഭ്രംശത്തിന്റെ സ്ഥാപിത, കുത്സിത, രാഷ്ട്രീയ താല്പര്യങ്ങളുടെ ഭാഗമായി മുളപൊട്ടുന്ന പാഴ്ച്ചെടികളെ വെള്ളവും വളവും പരിചരണവും നല്കി വളര്‍ത്തി, പ്രാണവായു ആഗിരണം ചെയ്യുന്ന വിഷവൃക്ഷങ്ങളാവാതെ നോക്കാന്‍ കലാ, സാഹിത്യ, ചലച്ചിത്ര മേഖലകളില്‍ സെന്‍സര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. ഒപ്പം ജുഡീഷ്യറിയുടെ മാര്‍ഗദര്‍ശനവും ഇടപെടലുകളും ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: