കൊടുങ്ങല്ലൂര്‍: കടല്‍ക്ഷോഭ ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. എറിയാട് ചന്തയില്‍ ഇന്നലെ രാവിലെ മുതല്‍ വന്‍ ജനക്കൂട്ടം ഉപരോധത്തില്‍ പങ്കെടുത്തു.
കടലോര നിവാസികളുടെ ദീര്‍ഘകാല ആവശ്യങ്ങളായ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടും പുലിമുട്ടുകള്‍ നിര്മ്മിക്കണമെന്നുമാവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്.
കഴിഞ്ഞ ദിവസം കടലേറ്റ മുണ്ടായപ്പോള്‍ താല്‍ക്കാലിക ആശ്വാസമെന്ന നിലയില്‍ മണല്‍ചാക്കുകള്‍ നിരത്താന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതിനാവശ്യമായ ചാക്കുകള്‍ മത്സ്യഫെഡില്‍ നിന്നും ലഭ്യമാക്കുവാന്‍ കഴിഞ്ഞില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഉച്ചയോടെ എത്തിയ മന്ത്രി എ.സി. മൊയ്തീനും ഇ.ടി. ടൈസണ്‍ എം എല്‍ എ യും കൊടുങ്ങല്ലൂര്‍ റസ്റ്റ്ഹൗസില്‍ നാട്ടുകാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മൂന്നു മണിയോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.പത്തു ദിവസത്തിനകം കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിക്കാമെന്ന് മന്ത്രി നാട്ടുകാര്‍ക്ക് ഉറപ്പു നല്കി.
രണ്ടു ദിവസമായി തുടരുന്ന കടലേറ്റത്തിന് ഇന്നലെ വൈകീട്ടോടെ ശക്തി കുറഞ്ഞിട്ടുണ്ട്. കടലിനോട് അടുത്ത് താമസിക്കുന്നവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. കടലേറ്റം കുറഞ്ഞെങ്കിലും തീരദേശത്ത് ജനജീവിതം സാധാരണ നിലയിലാകുവാന്‍ ദിവസങ്ങളെടുക്കും. വീടുകളില്‍ രണ്ടടി കനത്തില്‍ വരെ ചെളിയും മണ്ണും അടിഞ്ഞുകൂടിയത് നീക്കം ചെയ്താലെ കുടുംബങ്ങള്‍ക്ക് താമസിക്കാനാകു. പല വീടുകള്‍ക്കും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: