കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുളള രാത്രികാല യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കിയിരുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം കെഎസ്ആര്‍ടിസി അവസാനിപ്പിച്ചു. ഡ്യൂട്ടി പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്.ഇത് മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ശബരിമല തീര്‍ത്ഥാടകരാണ്. രാത്രിയില്‍ പമ്പയ്ക്ക് പോകുന്നവരും ദര്‍ശനം കഴിഞ്ഞ് മടങ്ങി എത്തുന്നവരും വിവരങ്ങള്‍ കിട്ടാതെ വലയുകയാണ്.
ശാരീരിക സുഖമില്ലാത്തവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ ചുമതല ഏല്പിച്ചത്. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടി നിലവില്‍ വന്നതോടെ ഇവരെയും ലൈനില്‍ വിട്ടു.
ഇതോടെ രാത്രിയില്‍ കൗണ്ടര്‍ നടത്താന്‍ ആളില്ലാതെയായി. ഇപ്പോള്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെ യാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.
രാത്രിയില്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം ഇല്ലാതായതോടെ അയ്യപ്പന്മാര്ക്ക് പമ്പയ്ക്കുള്ള ബസ് സര്വീസുകളെകുറിച്ച് ഒരു വിവരവും കിട്ടാതെയായി. വെള്ളിയാഴ്ച രാത്രിയില്‍ 10 മണിക്ക് ശേഷം പതിവില്‍ കവിഞ്ഞ് അയ്യപ്പന്മാര് എത്തിയിട്ടും ബസ് വിട്ടില്ല. ഇത് സംബന്ധിച്ച് പരാതി കേള്ക്കാനുംആളില്ലയായിരുന്നു. ഭക്തര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വളരെ വൈകിയാണ് പമ്പയ്ക്ക് ബസ് വിട്ടത്. പമ്പയ്ക്ക് പോകുന്ന ബസ്സുകള്‍ മടങ്ങിവരാന്‍ സമയമെടുക്കുന്നതാണ് സര്‍വീസ് വിടാന്‍ വൈകുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.
കൗണ്ടറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് യൂണിയനുകള്‍ ഉള്‍പ്പെടെയുള്ളവര്‍ എംഡിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ തുടര്‍ നടപടിയായിട്ടില്ല. പമ്പ സ്പെഷ്യല്‍ സര്‍വീസിന് ആവശ്യത്തിന് ബസ്സും ജീവനക്കാരില്ലാത്തതും പ്രശ്നമാകുന്നുണ്ട്.മറ്റ് സര്‍വീസുകള്‍ ഒഴിവാക്കിയാണ് പമ്പയ്ക്ക് ബസ്സ് വിടുന്നത്. ഇത് ഇതര റൂട്ടുകളില്‍ യാത്ര ക്ലേശത്തിന് കാരണമാകുന്നുണ്ട്. രാത്രിയില്‍ തിരുവനന്തപുരം, തൃശൂര്‍ ഭാഗത്തേക്ക് സര്‍വീസുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: