കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കൊച്ചിയില്‍ രണ്ടു പേര് മരിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ചെല്ലാനം ബസാറിനു സമീപം കാളിപ്പറമ്പില്‍ ജോസഫ് റെക്സണ്‍ (46), ചെല്ലാനം പാലപ്പറമ്പില്‍ ചിന്നപ്പന്റെ ഭാര്യ റീത്ത (54) എന്നിവരാണ് മരിച്ചത്.
ചെല്ലാനം, എടവനക്കാട് എന്നിവിടങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായി. ആയിരത്തഞ്ഞൂറോളം കുടുംബങ്ങളിലെ അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഏഴു ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ലക്ഷദ്വീപിലും ചുഴലിക്കാറ്റ് ദുരിതം വിതച്ചതോടെ കപ്പല്‍ ഗതാഗതവും അനിശ്ചിതത്വത്തില്‍.
കൊല്ലത്ത് നിന്ന് വ്യാഴാഴ്ച മത്സ്യബന്ധനത്തിനു പോയ ശ്രീദേവി വള്ളത്തിലുള്ളവര്‍ ശനിയാഴ്ച പുലര്‍ച്ചെയോടെ കൊച്ചിയിലെത്തി. കന്യാകുമാരി കൊല്ലംകോട് ദേശത്ത് നേരോമിയില്‍ ജോണ്സണ് (26), ശോഭിന്‍ (26), ഇസ്രി (60), യേശുദാസ് (35), ഷിലുമിപ്പ് (55), മൈക്കിള്‍ (37) എന്നിവരാണ് രക്ഷപ്പെട്ടെത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ 211 ബോട്ടുകളില്‍ 109 ബോട്ടുകള്‍ ഇനിയും കരയിലടുത്തിട്ടില്ല.
ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ കെ.വി. തോമസ് എംപിയെ ദുരിതബാധിതര്‍ തടഞ്ഞു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. കൊച്ചിയില്‍ 369 വീടുകള്‍ ഭാഗികമായും അഞ്ചു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: