കുമളി: തമിഴ്നാടിന്റെ നിസഹകരണം മൂലം മുല്ലപ്പെരിയാര്‍ ഉപസമിതിയുടെ അണക്കെട്ട് പരിശോധനയ്ക്ക് ശേഷമുള്ള യോഗം റദ്ദാക്കി. അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ആവശ്യപ്രകാരം ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.
രണ്ട് അംഗങ്ങളും ചെയര്‍മാനും അടങ്ങുന്നതാണ് ഉന്നത അധികാര സമിതിയ്ക്ക് കീഴിലുള്ള ഉപസമിതി. ഇതില്‍ ഒരാള്‍ വിട്ടുനിന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തമിഴ്നാട് പിഡബ്ല്യൂഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സുബ്രഹ്മണ്യനാണ് വിട്ടുനിന്നത്. പരിശോധന പെട്ടെന്ന് തീരുമാനിച്ചതിനാല്‍ എത്താന്‍ കഴിയില്ലെന്ന് സമിതി ചെയര്മാന് രാജേഷിനെ അറിയിച്ചു. എന്നാല്‍ സ്ഥിതി ആശങ്കാജനകമായതിനാല്‍ പരിശോധന വേണമെന്ന നിലപാട് ചെയര്മാന് എടുത്തതോടെയാണ് ഒരാളെത്തുന്നത്. ചെയര്മാന് പുറമെ കേരള പ്രതിനിധികളായ ജോര്‍ജ്ജ് ഡാനിയേലും എ.എസ്. പ്രസീദും തമിഴ്നാട് പ്രതിനിധി സാം ഇര്‍വിനും അണക്കെട്ടിലെത്തി പരിശോധന നടത്തി.
നൂറ്റിമുപ്പത് അടി വെള്ളമെത്തിയതിനാല്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമുണ്ടെന്ന് കേരള പ്രതിനിധികള്‍ അറിയിച്ചു. നിര്‍ണ്ണായക യോഗം ചേരേണ്ട സമയത്ത് പ്രധാന പ്രതിനിധി വിട്ടുനിന്നത് ഉന്നതാധികാര സമിതിയെ അറിയിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്നലെ രാവിലെ വിവരം ലഭിക്കുമ്പോള്‍ 6289.77 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: