കൊല്ലം: കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തിയ രണ്ടുപേര്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കൊല്ലം കരിക്കോട് മങ്ങാട് സ്വദേശികളായ ശ്രീകുമാരപുരം ക്ഷേത്രത്തിന് സമീപം താഴത്ത് തൊടിയില്‍ സുധി (സുരേഷ്-49), കുരുതി കാമന്ക്ഷേത്രത്തിന് സമീപം രജിത ഭവനില്‍ വിനോദ്കുമാര്‍ (മധു-43) എന്നിവരാണ് പിടിയിലായത്.
ആശ്രാമം ജയലക്ഷ്മി ട്രാന്‍സ്പോര്‍ട്ട് എന്ന സ്ഥാപനത്തിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ കൊല്ലം, പത്തനാപുരം ധന്യാ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മോഷണം നടത്തിയ കേസിലും കുണ്ടറയിലെ ചാക്ക് കടയില്‍നിന്നും ഒരുലക്ഷം രൂപ അപഹരിച്ച കേസിലും ഇവരുടെ പങ്ക് വ്യക്തമായി.
തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലെ കച്ചവട സ്ഥാപനങ്ങളിലും ഇവര്‍ മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചു. ചോദ്യം ചെയ്തതില്‍ കൊട്ടിയം സ്വദേശി സുലേഖന് എന്നയാളുടെ അടഞ്ഞ് കിടന്ന വീട്ടില്‍നിന്നും മോഷണം നടത്തിയതും തെളിഞ്ഞു.
കൊല്ലം മെയിന്റോഡിലെ ധന്യാ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും നാല് ലക്ഷം രൂപയാണ് മോഷണം പോയത്. കളവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പത്തനാപുരം ധന്യാ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു ലക്ഷം രൂപയോളം മോഷണം പോയി. കരിക്കോട് സ്വദേശിയായ സുധി മുന്‍പ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് 12 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വിനോജ് മുന്‍പ് മോഷണ കേസുകളില്‍ പ്രതിയാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായിട്ടില്ല. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതബേഗത്തിന്റെ നേതൃത്വത്തില്‍ എസിപി: ജോര്‍ജ് കോശി, ഈസ്റ്റ് സിഐ: മഞ്ജുലാല്‍, ഈസ്റ്റ് എസ്ഐ: ജയകൃഷ്ണന്.എസ്, ജൂനിയര്‍ എസ്ഐ: സാജു, ജിഎഎസ്ഐ: ചിത്തരഞ്ജന്, ശങ്കരനാരായണന്, എഎസ്ഐ: സുരേഷ്, കമലാസനന്, ജയചന്ദ്രന്, എസ്സിപിഒ ശ്രീനിവാസന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: