കണ്ണൂര്‍: ഹൈമാസ്റ്റ് വിളക്ക് തകര്ന്ന്ആയിക്കരയില് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തം. ഫിഷറീസ് വകുപ്പ് അധികൃതര്‍ക്കെതിരെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. തുരുമ്പെടുത്ത് നശിച്ച ഹൈമാസ്റ്റ് വിളക്കാണ് അപകടത്തിനു കാരണമായത്. കടപ്പുറത്ത് ആഞ്ഞടിച്ച കാറ്റില്‍ ഹൈമാസ്റ്റ് വിളക്ക് പൊട്ടി തലയില്‍ വീണ് തയ്യില്‍ സ്വദേശിയായ പി.പവിത്രന് (55) ആണ് വെളളിയാഴ്ച രാവിലെ മരിച്ചത്. കടല്‍ പ്രക്ഷുബ്ധമായതു കാരണം തലേദിവസം കടലോരത്ത് കയറ്റിയിട്ട തങ്ങളുടെ ബോട്ട് പരിശോധിച്ച ശേഷം മടങ്ങിപ്പോകുന്നതിനിടെയായിരുന്നു അപകടം.
വര്‍ഷങ്ങളക്ക് മുമ്പ് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണ് തകര്‍ന്ന് വീണത്. കാലപഴക്കത്താല്‍ തുരുമ്പെടുത്ത വിളക്ക് പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായിരുന്നു. പ്രവര്‍ത്തിക്കാത്ത ഹൈമാസ്റ്റ് വിളക്ക് മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. നിരവധി തവണ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഫിഷറീസ് വകുപ്പും കോര്പറേഷന് അധികൃതരും പ്രദേശത്ത് തിരിഞ്ഞു നോക്കാറില്ലെന്നും നാട്ടുകാര്‍ ജന്മഭൂമിയോട് പറഞ്ഞു. പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് നാട്ടുകാരും മത്സ്യത്തൊഴിലാളികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: