കണ്ണൂര്‍: അഴീക്കലില്‍ യാത്രാബോട്ട് അപകടത്തില്‍പ്പെട്ടു. അഴീക്കലില്‍ നിന്ന് 40 ഓളം യാത്രക്കാരുമായി മാട്ടൂലിലേക്ക് പുറപ്പെട്ട ബോട്ടാണ് എഞ്ചിന് കേടായതിനെ തുടര്‍ന്ന് കടലിലേക്ക് ഒഴുകിപ്പോയത്. ഇന്നലെ ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. ഫൈബര്‍ ബോട്ട് ഉപയോഗിച്ച് ബോട്ടിലുണ്ടായിരുന്ന എല്ലാവരേയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കില്ല.
അഴീക്കല്‍ തുറമുഖത്തിന് സമീപമെത്തിയപ്പോള്‍ എഞ്ചിന് നിലക്കുകയും തിരയില്‍പ്പെട്ട ബോട്ട് നിയന്ത്രണം വിട്ട് കടലിലേക്ക് നീങ്ങുകയുമായിരുന്നു. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരുടെ നിലവിളി കേട്ട് കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഫൈബര്‍ ബോട്ടിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ട് കരക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. യാത്രക്കാരെ മറ്റൊരു ബോട്ടില്‍ മാട്ടൂലിലെത്തിച്ചു. സര്‍വ്വീസ് നടത്താന്‍ ലൈസന്‍സില്ലാത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ കോസ്റ്റല്‍ പൊലീസ് സമയത്ത് എത്തിയില്ലെന്ന് ആരോപിച്ച് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സ്ഥാലത്ത് അല്‍പ്പ സമയം സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: