നീരേറ്റുപുറം: ഭക്തിയുടെ നിറസാന്നിധ്യത്തില്‍ പഞ്ചഭൂതങ്ങള്‍ സമന്വയിച്ചു. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം യാഗഭൂമിയായി. പുണ്യം പൂക്കുന്ന വ്യശ്ചികമാസത്തിലെ ത്യക്കാര്‍ത്തിക പുലരിയില്‍ പഞ്ചഭൂതങ്ങളെ സാക്ഷിനിര്‍ത്തി സ്ത്രീകള്‍ ചക്കുളത്തമ്മക്ക് പൊങ്കാല അര്‍പ്പിച്ചതോടെ പ്രദേശം മഹായാഗഭൂമിയായി മാറി. അഗ്നി, വായു, ഭൂമി, ആകാശം, ജലം എന്നിവ പൊങ്കാലയുടെ ഭാഗമാകുന്ന അവസരത്തില്‍ ദേവി മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ചക്കുളത്തമ്മക്ക് നിവേദ്യം പാകപ്പെടുത്തി ആത്മസായൂജ്യം നേടി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമെത്തിയ തീര്‍ത്ഥാടകര്‍ ചൊവ്വാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലും സമീപപ്രദേശങ്ങളിലും തമ്പടിച്ചിരുന്നു.
പുലര്‍ച്ചേ നാലിന് നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന ഭക്തര്‍ ഈറനോടെ മഹാഗണപതി ഹോമത്തില്‍ പങ്കെടുത്തു. നാമജപങ്ങളുടേയും വായ്കുരവയുടേയും അലൗകിക സംഗമത്തില്‍ ചക്കുളത്തുകാവ് ഉത്സവച്ചാര്ത്തില് കുളിച്ച് നില്ക്കുമ്പോള് ഏറ്റവും വലിയ ഭക്തജന സംഗമത്തിന് സാക്ഷിയായി. അരിയും, കദളിപ്പഴവും, ശര്‍ക്കരയും, ഏലക്കായും, മുന്തിരിയും പൊങ്കാല നേദ്യത്തിന്റെ ഭാഗമാകുമ്പോള്‍ നേദ്യമധുരം പോലെ ജീവിതവും മധുരമായി തീരുമെന്നാണ് ഭക്തരുടെ വിശ്വാസം. കളങ്കമില്ലാത്ത വിശ്വാസം അനുഭൂതിയായും അനുഭൂതി അനുഭവമായും മാറുന്ന അസുലഭ മുഹൂര്‍ത്തമാണ് പൊങ്കാല സമര്‍പ്പണത്തിലൂടെ ഭക്തര്‍ക്ക് അനുഭവേദ്യമായത്. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നതോടെ മഹായാഗത്തിന് തുടക്കമായി.
പണ്ടാര പൊങ്കാല അടുപ്പില്‍ നിന്ന് ഭക്തര്‍ പകര്‍ന്നെടുത്ത അഗ്നി പൊങ്കാല അടുപ്പുകളില്‍ നിന്ന് അടുപ്പുകളിലേക്ക് പകര്‍ന്നു. ക്ഷേത്രത്തിന് 70 കിലോമീറ്റര്‍ ചുറ്റളവില്‍ അഗ്നി പകര്‍ന്നതോടെ പ്രദേശം യജ്ഞഭൂമിയായി തീര്‍ന്നു. ക്ഷേത്ര മൈതാനത്തും, തകഴി-തിരുവല്ല, പൊടിയാടി -മാന്നാര്‍ -മാവേലിക്കര, ചെങ്ങന്നൂര്‍-പന്തളം, മാവേലിക്കര-ഹരിപ്പാട്, നീരേറ്റുപുറം-മുട്ടാര്‍, എടത്വാ-വീയപുരം എന്നീ സംസ്ഥാന പാതയിലും, ഇടറോഡുകളിലും സമീപത്തെ വീടുകളുടെ പറമ്പിലും ഭക്തര്‍ അടുപ്പ് കൂട്ടി നിവേദ്യം പാകപ്പെടുത്തി. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ചടങ്ങുകള്‍ക്ക് നേത്യുത്വം നല്കി.
നേദ്യപായസം കാണികള്‍ക്ക് വിതരണം ചെയ്യാനും വീടുകളില്‍ എത്തിക്കാനുമുള്ള തിരക്കാണ് പിന്നീട് അനുഭവപ്പെട്ടത്. ഗ്രീന്‍ പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലാണ് പൊങ്കാല നടന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ല കളക്ടര്‍മാര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചത് ഭക്തര്‍ക്ക് ആശ്വാസമായി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇത്തവണ ക്ഷേത്രത്തിലെത്തിയെന്ന് അഡ്മിനിസ്ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന് നായര്‍ അറിയിച്ചു. സേവാഭാരതി സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ഭക്തര്‍ക്ക് ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: