ബിജെപിക്കെതിരെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്ന കേന്ദ്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാവുകയാണ്.
വോട്ടിങ്യന്ത്രപരിശോധനയില്‍ പങ്കെടുക്കാതെ മാറിനിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് തോല്‍വികളുടെ പേരില്‍ മേലില്‍ യന്ത്രത്തെ പഴി പറഞ്ഞ് നടക്കരുതെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശം വന്നതിനുശേഷവും വോട്ടിങ് യന്ത്രത്തിനെതിരായ പ്രതിപക്ഷ കക്ഷികളുടെ ഗൂഢനീക്കങ്ങള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ലക്ഷ്യം ബിജെപിയല്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്ന് വ്യക്തമാകുമ്പോഴും മൗനം തുടരുന്ന കോണ്‍ഗ്രസ് അടക്കമുള്ള മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ അവമതിക്കുകയാണ്. ആംആദ്മി പാര്‍ട്ടി വിജയിക്കുന്ന ദല്‍ഹിയിലും, കോണ്‍ഗ്രസ് വിജയിക്കുന്ന പഞ്ചാബിലും, ജനതാദള്‍ യുണൈറ്റഡും ആര്‍ജെഡിയും വിജയിക്കുന്ന ബീഹാറിലുമില്ലാത്ത തെരഞ്ഞെടുപ്പ് ക്രമക്കേട് ബിജെപി ജയിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ആരോപിക്കുന്നതിന്റെ യുക്തയില്ലായ്മ ജനം തിരിച്ചറിയുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതോടെയാണ് ഒരിടവേളയ്ക്കു ശേഷം വീണ്ടും വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരായ പ്രചാരണം ശക്തിപ്രാപിച്ചത്. രാഷ്ട്രീയാടിസ്ഥാനത്തില്‍ വോട്ടെടുപ്പ് നടന്ന മുനിസിപ്പല്‍ മേഖലകളില്‍ ബിജെപി വലിയ വിജയമാണ് കൈവരിച്ചത്. രാഷ്ട്രീയത്തിലുപരി വ്യക്തികേന്ദ്രീകൃതമായി നടന്ന ഗ്രാമീണ മേഖലകളിലെ തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ഏറ്റവും വലിയ ശക്തിയായി ഉയര്‍ന്നുവന്നത്. പാര്‍ട്ടി ലേബലില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ഇവിടെ കുറവായിരുന്നു. കേരളത്തില്‍ നിന്ന് വിഭിന്നമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അതിപ്രസരം പൊതുവേ കുറവാണ് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. നഗര പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകള്‍ അതതു മേഖലകളിലെ പൊതുസമ്മതരായ ആളുകളാണ് മത്സരിച്ച് വിജയിക്കാറുള്ളത്.
ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടന്ന വോട്ടെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ലെന്നും, വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന കോര്പ്പറേഷന് ഏരിയകളിലാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചതെന്നുമാണ് സമാജ് വാദി പാര്‍ട്ടിയുടേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടേയും ആരോപണം. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തോല്‍വികള്‍ തുടര്‍ക്കഥയായതോടെയാണ് എസ്പിയും ബിഎസ്പിയും വീണ്ടും വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയുമാണ് തോല്‍വിയിലുള്ള നാണക്കേട് മറയ്ക്കാന്‍ വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി തയ്യാറാക്കിയതാണെന്ന പതിവ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടിങ് നടന്ന ഇടങ്ങളില്‍ ബിജെപിക്ക് വെറും 15 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നും, വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചിടത്ത് 46 ശതമാനം വോട്ടുകള്‍ വന്നെന്നും അഖിലേഷ് യാദവ് ആരോപിച്ചു. എന്നാല്‍ ഈ കണക്കുകള്‍ താങ്കള്‍ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയപ്പോള്‍ മറുപടി പറയാനറിയാതെ കുഴഞ്ഞ അഖിലേഷ് യാദവ് പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ നേര്‍ചിത്രമായി.
2019-ലെ പൊതുതെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറുകളിലേക്ക് മാറ്റാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ, ബാലറ്റ് പേപ്പറുകളിലേക്ക് മാറ്റിയാല്‍ ബിജെപി പരാജയപ്പെടും തുടങ്ങിയവയായിരുന്നു ബിഎസ്പി നേതാവ് മായാവതിയുടെ പരാജയ ന്യായീകരണങ്ങള്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കെതിരെ രംഗത്തെത്തിയതും ദുരൂഹമായി. രണ്ടു സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പൂജ്യം വോട്ടാണ് ലഭിച്ചതെന്നും വോട്ടിങ് യന്ത്രം ബിജെപിക്കുവേണ്ടി സെറ്റ് ചെയ്തു വെച്ചിരിക്കുകയാണെന്നും ആരോപിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ വീഡിയോയിലുള്ള സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ ലഖ്നൗവിലെ ജാനകീപുരത്തെ 58-ാം വാര്‍ഡില്‍ മത്സരിച്ച അപൂര്‍വ്വ വര്‍മ്മയ്ക്ക് 1576 വോട്ടുകള്‍ ലഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്തുവന്നത് വ്യാജ പ്രചാരകര്‍ക്ക് തിരിച്ചടിയായി. തനിക്ക് ഒരു വോട്ടുപോലും ലഭിച്ചില്ലെന്ന് വ്യാജ വീഡിയോ പ്രചരിപ്പിച്ച ഷബാനയ്ക്ക് 1100 വോട്ടുകള്‍ ഉണ്ടായിരുന്നെന്നും തെളിഞ്ഞു. ഇവിടെ ബിജെപിക്ക് 97 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
അടിസ്ഥാന പരമായി ഇന്ത്യന്‍ ജനാധിപത്യത്തിനും തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്കുമെതിരായ ഗൂഢനീക്കങ്ങളാണ് ബിജെപിക്കെതിരെന്ന പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചില പ്രത്യേക പ്രത്യയശാസ്ത്രക്കാരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നതും ശ്രദ്ധേയം.
നാല്‍പ്പത്തിരണ്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്ത കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ജൂണ്‍ മൂന്നിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്താനുള്ള വെല്ലുവിളി മുന്നോട്ടു വച്ചിരുന്നതാണ്. ബിഎസ്പിയും എസ്പിയും സിപിഎമ്മും അടക്കം ഒരു പാര്‍ട്ടിയും ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറായില്ല. ഏറ്റവും വലിയ വോട്ടിങ്യന്ത്ര വിരുദ്ധരായ ആംആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വേദിയിലെത്തിയില്ല. വോട്ടിങ് യന്ത്രത്തിനെതിരെ പരാതി ഉന്നയിച്ച പതിമൂന്നു പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുറന്ന വെല്ലുവിളി സ്വീകരിക്കാതെ മുങ്ങുകയായിരുന്നു.
കോണ്‍ഗ്രസ് വിജയിച്ച പഞ്ചാബിലെയും ബിജെപി വിജയിച്ച യുപിയിലേയും വോട്ടിങ് യന്ത്രങ്ങള്‍ പരിശോധനയ്ക്ക് വച്ചിരുന്നു. പരിശോധനയ്ക്ക് ഹാജരായ സിപിഎം പരിപൂര്‍ണ്ണ സംതൃപ്തി അറിയിച്ചാണ് മടങ്ങിയത്. ഒരിക്കല്‍ പ്രോഗ്രാം ചെയ്തു കഴിഞ്ഞാല്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാനാവില്ല. വൈഫൈ ചിപ്പുകള്‍ ഘടിപ്പിക്കാവുന്ന സംവിധാനമല്ല യന്ത്രത്തിനുള്ളതെന്നും വോട്ടിങ് യന്ത്രത്തില്‍ വൈറസിനെ കടത്തിവിടാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പലവട്ടം വ്യക്തമാക്കി കഴിഞ്ഞു.
ഇതു തെറ്റാണെന്ന് തെളിയിക്കാത്തിടത്തോളം കാലം വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിക്കുന്നവരുടെ ലക്ഷ്യം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയെന്നത് മാത്രമാണെന്ന് പറയേണ്ടി വരും. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: