ഉത്തര്‍പ്രദേശ് നഗര-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആവര്ത്തിച്ചുകൊണ്ടാണിത്. നോട്ട് മരവിപ്പിക്കല്‍, ജിഎസ്ടി എന്നിവയില്‍ ജനം നട്ടംതിരിയുകയാണെന്നും, യുപിയില്‍നിന്ന് ആദ്യം തിരിച്ചടി ബിജെപി ഏറ്റുവാങ്ങുമെന്നും അവകാശപ്പെട്ടവരുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് നന്മതിന്മകള് തിരിച്ചറിയാന്‍ ശേഷിയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത്. ആകെയുള്ള 16 കോര്‍പ്പറേഷനുകളില്‍ പതിനാലും ബിജെപി പിടിച്ചെടുത്തു. പുതുതായി രൂപംകൊണ്ട നാല് കോര്‍പ്പറേഷനുകളും ബിജെപിക്കൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ തട്ടകമായി വീമ്പിളക്കിയിരുന്ന ഉത്തര്‍പ്രദേശില്‍നിന്ന് ആ പാര്‍ട്ടി നിഷ്കാസനം ചെയ്യപ്പെട്ടു. പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിക്കും കനത്ത ക്ഷീണമാണ് നേരിട്ടത്. മായാവതിയുടെ പാര്‍ട്ടിക്ക് കഷ്ടിച്ച് മുഖം രക്ഷിക്കാനായി. രണ്ട് കോര്പ്പറേഷന് ചെയര്മാന്മാരെ ജയിപ്പിക്കാനവര്ക്കായി.
കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ മുഹൂര്‍ത്തം കാത്തിരിക്കുന്ന രാഹുല്‍ ഗാന്ധി ജയിച്ച അമേഠിയില്‍ കോണ്‍ഗ്രസിന്റെ സാന്നിദ്ധ്യം ശൂന്യമാണ്. ബിജെപിക്കാണ് ഇവിടെ പ്രസിഡന്റ് സ്ഥാനം. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അക്ഷീണം പ്രയത്നിക്കുക തന്നെ ചെയ്തു. മികച്ച വിജയമുണ്ടാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
നഗരത്തില്‍ മാത്രമേ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളൂ എന്നും ഗ്രാമങ്ങളില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്നും ആശ്വസിക്കുന്നവരുണ്ട്. ഗ്രാമങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ സ്വതന്ത്രര്‍ നേടിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഗ്രാമങ്ങളില്‍ കക്ഷി രാഷ്ട്രീയ പ്രകാരമല്ല മത്സരിച്ചത്. ജയിച്ച സ്വതന്ത്രരില്‍ തൊണ്ണൂറ് ശതമാനവും ബിജെപിക്കാരാണെന്നതാണ് സത്യം. ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന കക്ഷികള്‍ വിചിത്രവാദവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
വോട്ടിങ് യന്ത്രമാണ് ബിജെപിയെ ജയിപ്പിച്ചതെന്നാണ് സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും കുറ്റപ്പെടുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും ഈ വാദം ഉയര്‍ന്നതാണ്. മൂന്നുവര്‍ഷം മുമ്പാണോ വോട്ടിങ് യന്ത്രം ബിജെപിയില്‍ ചേര്‍ന്നതെന്ന ചോദ്യം പ്രസക്തമാണ്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് ബിജെപി ഭരണത്തിലായിരുന്നില്ലല്ലോ. എന്നിട്ടും ചരിത്രവിജയം ബിജെപിക്കുണ്ടായി. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മിക്കതും ബിജെപി നേടിയെങ്കിലും ദല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആംആദ്മിയും കോണ്‍ഗ്രസും കേരളത്തില്‍ ഇടതുപക്ഷവുമാണ് ഭരണത്തിലെത്തിയത്. ഇവിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍തന്നെയാണ് വോട്ടെടുപ്പിന് ഉപയോഗിച്ചത്. ബിജെപി ജയിച്ചാല്‍ അത് വോട്ടിങ് യന്ത്രത്തിന്റെ കളി. മറ്റ് പാര്ട്ടിക്കാര് ജയിച്ചാല്‍ അത് നല്ല ജനാധിപത്യം. വോട്ടിങ് യന്ത്രം തയ്യാറാക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതും കേന്ദ്രസര്‍ക്കാറല്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന വകതിരിവുപോലുമില്ലാതെ തോറ്റവര്ത്തമാനം പുലമ്പുന്നവരെക്കുറിച്ച് ലജ്ജിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: