ആലപ്പുഴ: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ അഞ്ചു പേരെയും രക്ഷിച്ചു.
നവംബര്‍ 29ന് ജോയല്‍ എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനു പോയ തുമ്പോളി, കാട്ടൂര്‍, ചെട്ടികാട് സ്വദേശികളായ ജോസഫ്(56), ഫ്രാന്‍സിസ്(സിബിച്ചന് 39), യേശുദാസ്(39), ഷാജി(ഇഗ്നേഷ്യസ്-32), ജോയി (46) എന്നിവര്‍ സുരക്ഷിതമായി ബേപ്പൂരെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പലാണ് ഇവരെ കണ്ടെത്തി ബേപ്പൂരിലെത്തിച്ചത്. കഴിഞ്ഞദിവസം മുതല്‍ മറൈന്‍ എന്ഫോഴ്സ്മെന്റിന്റെയടക്കം സഹായത്തോടെ കടലില്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു.
ഇതോടൊപ്പം ഇവരെ കണ്ടെത്താന്‍ മഹാരാഷ്ട്രയിലും ലക്ഷദ്വീപിലുമടക്കം വിവിധയിടങ്ങളില്‍ രക്ഷപെട്ട് എത്തിയ വള്ളങ്ങളില്‍ ഇവരുണ്ടോയെന്ന് ജില്ലാ ഭരണകൂടം ഊര്‍ജിതമായി അന്വേഷണം നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.56 നാണ് ചാവക്കാടിന് 300 നോട്ടിക്കല്‍ മൈല്‍ അകലെ ജോയല്‍ ബോട്ട് കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്ക് വിവരം ലഭിച്ചത്.
തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇവരെ കോഴിക്കോട്ടു നിന്ന് ആലപ്പുഴയിലെത്തിക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് സംവിധാനമൊരുക്കി. ഇവര്‍ പ്രത്യേക വാഹനത്തില്‍ നാട്ടിലേക്കു തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: