ചേര്‍ത്തല: ജീവന് കയ്യില്‍ പിടിച്ച് എട്ടു മണിക്കൂര്‍. പ്രതീക്ഷകള്‍ അസ്തമിച്ച നിമിഷങ്ങളെ ഓര്‍ത്തെടുത്തപ്പോള്‍ ബോര്ജിന് (40) ന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്മുന്നില് കുറച്ച കലെയായി ഉറ്റവരുടെ മറ്റൊരു ബോട്ട് 10ജീവനുകളുമായി കടലില്‍ മുങ്ങിതാണപ്പോള്‍ ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയി.
ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട കന്യാകുമാരി സ്വദേശിയായ 10പേരടങ്ങിയ ബൈബിള്‍ ബോട്ടില്‍ നിന്നു രക്ഷപ്പെട്ട കന്യാകുമാരി സ്വദേശിയായ ബോര്ജിനൊപ്പം ഇതേ ബോട്ടില്‍ പിതാവ് സൂസൈ(65)യും മാതൃസഹോദരന്‍ ജോസഫു(45)മുണ്ടായിരുന്നു. കന്യാകുമാരിയിലെ തേങ്ങാപട്ടണത്തു നിന്നു കഴിഞ്ഞ 28ന് പുറപ്പെട്ട ബോട്ട് ഏകദേശം 160കിലോമീറ്റര്‍ അകലെ നടുക്കടലില്‍ വച്ചാണ് ചുഴലിക്കാറ്റില്‍ അകപ്പെട്ടത്. തുടര്‍ച്ചയായി നാല് മണിക്കൂറോളം ശക്തമായ കാറ്റ് വീശിയതോടെ ബോട്ട് ആടിയുലയുകയും ഭക്ഷണവും മറ്റ് സാധനങ്ങളും നഷ്ടപ്പെട്ടു. വെള്ളം ശേഖരിച്ചിരുന്ന ടാങ്കും പൊട്ടി.
ബോട്ടിലേക്ക് അടിച്ചുകയറിയ വെള്ളം നിറഞ്ഞ് മുങ്ങുന്ന അവസ്ഥയില്‍ എല്ലാവരും ചേര്‍ന്ന് കോരികളഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ വയലര്ലെസില് മറ്റ് ബോട്ടുകാരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. തേങ്ങാപട്ടണത്തു നിന്നു ഇവര്‍ക്കൊപ്പം പുറപ്പെട്ട മറ്റൊരു ബോട്ട് ഇമ്മാനുവേലിലും ബോര്‍ജിന്റെ ഭാര്യ സഹോദരനുള്‍പ്പെടെയുള്ള ബന്ധുക്കളുണ്ടായിരുന്നു. ചുഴലിക്കാറ്റില്‍ പെട്ടതോടെ എങ്ങനെയും രക്ഷപെടുവാനുള്ള ശ്രമത്തിലായിരുന്നു. ഇമ്മാനുവേല്‍ ബോട്ടുകാരുമായി നിരന്തരം വയര്‍ലെസിലൂടെ ബന്ധപ്പെടുന്നുണ്ടായിരുന്നു.
ഇതിനിടെ ബോട്ട് മുങ്ങിതാഴുകയാണ് രക്ഷയില്ലെന്നു പറഞ്ഞ് വയര്‍ലെസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇവര്‍ക്കൊപ്പം ഞങ്ങളും മരണത്തെ മുന്നില്‍ കണ്ടുകഴിഞ്ഞിരുന്നു.ഇതിനിടെയാണ് കോസ്റ്റ് ഗാര്ഡുകാരെത്തിയത്.ബോര്‍ജിന്റെ വാക്കുകള്‍ ഇടറി. ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ മൂന്നാം വാര്‍ഡില്‍ പല നിരയിലുള്ള കട്ടിലുകളിലൊന്നിലാണ് ബോര്‍ജിനെ കിടത്തിയിരുന്നത്. എന്നാല്‍ പിതാവ് സുസൈയ്ക്ക് ബോര്‍ജിനെ കാണണമെന്ന് ഡോക്ടര്‍മാരോട് പറഞ്ഞതിനാല്‍ പിന്നീട് ബോര്ജിനെയും സുസൈയുടെ കട്ടിലിന് സമീപത്തെ കട്ടിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: