ദേശീയ നിയമദിനാചരണ ചടങ്ങില്‍ ദേശീയ ജുഡീഷ്യല്‍ നിയമനക്കമ്മീഷന് അംഗീകാരം നല്‍കാത്ത സുപ്രീംകോടതിയുടെ നിലപാടിനെ കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്ലിയും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും നിശിതമായി വിമര്‍ശിക്കുകയുണ്ടായി. നീതിന്യായ, നിയമനിര്‍മാണ, ഭരണനിര്‍വഹണ വിഭാഗങ്ങളുടെ അധികാര വിഭജനം ഉറപ്പാക്കാനുള്ള ബാധ്യത നീതിന്യായവകുപ്പിനുണ്ടെന്ന രവിശങ്കര്‍ പ്രസാദിന്റെ അഭിപ്രായത്തിന് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, അതേ ചടങ്ങില്‍ നിയമമന്ത്രാലയം ഒരു പോസ്റ്റാഫീസല്ലെന്നാണ് മറുപടി നല്‍കിയത്.
രണ്ട് വാദമുഖങ്ങളെയും വിലയിരുത്തിയാല്‍ ജുഡീഷ്യറിയുടെ സ്വാര്ത്ഥതാല്പര്യം മുഴച്ചുനില്‍ക്കുന്നതായി കാണാം. ജുഡീഷ്യറിയില്‍ ഉന്നത നിയമനത്തിനും സ്ഥലംമാറ്റത്തിനും അധികാരമുള്ള കോളീജിയം സംവിധാനത്തിലെ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ നിയമം ആവശ്യമാണെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2014 ആഗസ്റ്റില്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരിക്കുന്നതിന് 99-ാം ഭരണഘടന ഭേദഗതി നടത്തുകയും, അതിന്റെ തുടര്‍ച്ചയായി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് ബില്ല് (എന്‍ജെഎസി) പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കുകയുമുണ്ടായി. ഇതിന് 20 സംസ്ഥാന നിയമസഭകള്‍ അംഗീകാരവും നല്കി. 2014 ഡിസംബറില്‍ രാഷ്ട്രപതിയും ഈ നിയമം അംഗീകരിച്ച് ഒപ്പുവച്ചു. 2015 ഏപ്രില്‍ 13 മുതല്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന് നിലവില്‍വരികയും ചെയ്തു.
ഈ കമ്മീഷന്റെ നിയമസാധുത ചോദ്യംചെയ്ത് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്സ് അസോസിയേഷനും മറ്റ് ചില സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചു. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരിക്കാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമവും, അതിനായി നടത്തിയ 99-ാം ഭരണഘടന ഭേദഗതിയും റദ്ദാക്കി ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ വിയോജിപ്പോടെ വിധി പ്രഖ്യാപിച്ചു. ഈ വിധിയോട് യോജിച്ച് ജസ്റ്റിസ് കുര്യന് ജോസഫ് ഒപ്പുവച്ചെങ്കിലും ജസ്റ്റിസ് ചെലമേശ്വറിന്റെ നിലപാടും അദ്ദേഹം ശരിവയ്ക്കുകയും, കൊളീജിയത്തിലെ കുറവ് പരിഹരിക്കാനെയുള്ളൂവെന്ന ഇരട്ടത്താപ്പുനയം സ്വീകരിക്കുകയും ചെയ്തു. ദേശീയ ജുഡീഷ്യല്‍ കമ്മീഷന് നിയമം റദ്ദാക്കിയതോടുകൂടി നേരത്തെ ഉണ്ടായിരുന്ന കൊളീജിയം സംവിധാനം സ്വാഭാവികമായി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുകയും, സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്നതിലെ സുതാര്യതയില്ലായ്മ അനുഭവങ്ങളിലൂടെ വ്യക്തമായപ്പോഴാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരിക്കാന്‍ തീരുമാനിച്ചത്. കൊളീജിയം നിയമിച്ച ജഡ്ജിമാരെക്കുറിച്ച് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുവരികയും, ചില വിധികളിന്മേല് സംശയത്തിന്റെ നിഴല്‍ പടരുകയും ചെയ്തു. മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെ ചുറ്റിപ്പറ്റി അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ സ്വത്തുസമ്പാദന രീതിയും അന്വേഷണവിധേയമായപ്പോള്‍ ജുഡീഷ്യറി അഴിമതിയിലേക്കു നീങ്ങുന്നതായി സമൂഹത്തില്‍ സംസാരവിഷയമായി.
മദ്രാസില്‍ നടന്നൊരു യോഗത്തില്‍ മറ്റൊരു മുന്‍ ചീഫ് ജസ്റ്റിസ് ജുഡീഷ്യറിയിലെ ഇരുപതു ശതമാനം ന്യായാധിപന്മാരും അഴിമതിക്കാരാണെന്ന് പറയുകയും ചെയ്തു. കൊളീജിയത്തിന്റെ ന്യായാധിപ നിയമനങ്ങള്‍ പക്ഷപാതപരമാണെന്ന് ആക്ഷേപവും ഉയര്‍ന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ്ജസ്റ്റിസുമാരെ നിയമിക്കാനും സ്ഥലംമാറ്റാനും കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഈ നിയമനത്തിലൂടെ ചീഫ്ജസ്റ്റിസും സുപ്രീംകോടതിയിലെ രണ്ട് മുതിര്‍ന്ന ജഡ്ജിമാരും കേന്ദ്ര നിയമമന്ത്രിയും രണ്ട് പ്രമുഖ വ്യക്തികളും അടങ്ങുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരിച്ചു. ചീഫ്ജസ്റ്റിസും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന സമിതിയാണ് രണ്ട് പ്രമുഖ വ്യക്തികളെ നിര്‍ദ്ദേശിക്കേണ്ടത്. മൂന്നു വര്‍ഷമാണ് കാലാവധി.
പാര്‍ലമെന്റ് പാസാക്കിയ ഇത്തരമൊരു ജുഡീഷ്യല്‍ നിയമന കമ്മീഷനെയാണ് ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ച് റദ്ദാക്കിയിരിക്കുന്നത്. ഇതോടുകൂടി ചീഫ്ജസ്റ്റിസും സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തെ സുപ്രീംകോടതി മടക്കിക്കൊണ്ടുവന്നിരിക്കുകയാണ്. പാര്‍ലമെന്റുകളുടെ ഇരുസഭകളും പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്നു പറഞ്ഞ് റദ്ദാക്കിയ ഭരണഘടനാ ബെഞ്ച്, കൊളീജിയം സംവിധാനത്തെക്കുറിച്ച് ഭരണഘടന നേരിട്ടോ അല്ലാതെയോ പരാമര്‍ശിക്കുന്നില്ലെന്ന കാര്യം സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുകയും ചെയ്യുന്നു. ഇതിലൂടെ 1993 മുതല്‍ 22 വര്‍ഷക്കാലം ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമായി നിലനിന്നിരുന്ന കൊളീജിയം സമ്പ്രദായം വീണ്ടും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ നിയമനിര്‍മാണസഭകള്‍ സമൂഹത്തിന്റെ പൊതുനന്മയിലും പൊതുപ്രശ്നങ്ങളിലും ഊന്നി പാസാക്കുന്ന നിയമങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയാല്‍ ജനാധിപത്യം അപകടത്തിലാകും. കോടതിക്ക് പാര്‍ലമെന്ററി ജനാധിപത്യത്തെ ചോദ്യംചെയ്യാം. എന്നാല്‍ കോടതിക്കു മേല്‍ ജനാധിപത്യം ബാധകമാക്കരുതെന്ന മനോഭാവമാണ് ജുഡീഷ്യല്‍ കമ്മീഷനെതിരെയുള്ള വിധിയിലൂടെ കോടതി പ്രകടിപ്പിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണ സഭകളുടെ അവകാശത്തിനും തീരുമാനങ്ങള്‍ക്കും മുകളിലാണ് തങ്ങളുടെ അവകാശങ്ങളും തീരുമാനങ്ങളുമെന്ന് ഈ വിധിയിലൂടെ കോടതി സ്ഥാപിച്ചെടുത്തിരിക്കുകയാണ്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തെ ചോദ്യംചെയ്യലാണ്.
ജനങ്ങളുടെ മുഴുവന്‍ പങ്കാളിത്തത്തോടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നിയമനിര്‍മ്മാണസഭകള്‍ക്കാണ് ജനാധിപത്യക്രമത്തില്‍ സുപ്രധാന പങ്കെന്ന് ന്യായാധിപന്മാര്ക്ക് അറിയാത്തതുകൊണ്ടല്ല. എങ്കിലും ഞങ്ങളാണ് എല്ലാത്തിനും മീതെയെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള കോംപ്ലക്സാണ് കോടതിയില്‍നിന്ന് പ്രകടമായിരിക്കുന്നത്. ബ്രിട്ടനെ മാതൃകയാക്കിയാണ് നാം ഭരണഘടനണ നിര്‍മിച്ചിരിക്കുന്നത്. അവിടെ ജഡ്ജിയെ തെരഞ്ഞെടുക്കുന്നതിന് സുതാര്യവും ജനാധിപത്യപരവുമായ ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവിനെ തെരഞ്ഞെടുക്കുന്നതിന് യുപിഎസ്സി, പിഎസ്സി പോലുള്ള സംവിധാനങ്ങളുണ്ട്. നിയമനിര്‍മാണസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കാനായി ഇലക്ഷന് കമ്മീഷന്റെ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലും ജനങ്ങളുണ്ട്. നിയമനിര്‍മാണ സഭകള്‍ പൂര്‍ണമായും ജനാധിപത്യ പങ്കാളിത്തമുള്ള തെരഞ്ഞെടുപ്പിലൂടെയാണ് രൂപംകൊളളുന്നത്. ജുഡീഷ്യറിയിലേക്കുള്ള തെരഞ്ഞെടുപ്പിന് മാത്രം മറ്റൊരു സംവിധാനവും വേണ്ടെന്നും, ഞങ്ങള്‍തന്നെ ഞങ്ങളെ തീരുമാനിച്ചുകൊള്ളാമെന്നും പറയുന്നതില്‍ എന്തു ന്യായമാണ് ഉള്ളത്?
ഒരു ജുഡീഷ്യല്‍ ഉത്തരവിലൂടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ മുന്നോട്ടുള്ള പോക്കിന്റെ കടയ്ക്കല്‍ തങ്ങളുടെ സ്വാര്ത്ഥതാല്പര്യത്തിനായി കത്തികയറ്റിയിരിക്കുകയാണ്. നമ്മുടെ പാര്ലമെന്റുകള് പാസാക്കി രാഷ്ട്രപതി അംഗീകരിച്ച് നിയമമാക്കിയ ഒരു നിയമത്തെ അസാധുവാക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിനു നേരെയുള്ള ജുഡീഷ്യറിയുടെ കടന്നുകയറ്റമാണ്. ജനാധിപത്യത്തിന്റെ കാവലാളെന്നു നാം ധരിച്ചിരിക്കുന്ന ജുഡീഷ്യറി ജനാധിപത്യത്തിനുമേല്‍ ആധിപത്യം നടത്തി സ്വയം അപഹാസ്യരായി മാറിയിരിക്കുകയാണ്.
ചീഫ്ജസ്റ്റിസും സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന കൊളീജിയത്തിലെ പോരായ്മകള്‍ പരിഹരിച്ച് മെച്ചപ്പെടുത്തണമെന്നാണ് വിധിയില്‍ പറയുന്നത്. ഘടന മാറ്റാതെ ഏകപക്ഷീയമായി ജഡ്ജിമാരുടെ പൂര്‍ണനിയന്ത്രണത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള മെച്ചപ്പെടുത്തല്‍ എന്തു ഫലം നല്‍കും? ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനില്‍ പോരായ്മകളുണ്ടെങ്കില്‍, അവ ചൂണ്ടിക്കാണിച്ച് പരിഷ്കരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് വേണ്ടിയിരുന്നത്.
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് നിയമത്തിനായി ആവിഷ്കരിച്ച 99-ാം ഭരണഘടനാ ഭേദഗതിയും അതിനെത്തുടര്‍ന്ന് കൊണ്ടുവന്ന നിയമവുംറദ്ദാക്കിയ വിധി ജഡ്ജിമാര്‍ ജഡ്ജിമാര്‍ക്കുവേണ്ടി പുറപ്പെടുവിച്ച വിധിയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന് അതീതമാണ് തങ്ങളെന്ന ഭാവത്തെയും, പാര്‍ലമെന്ററി വ്യവസ്ഥയിലൂടെ പാസാക്കിയ ഒരു നിയമത്തെ തങ്ങള്‍ക്കുവേണ്ടി മാത്രം മാറ്റിയെടുത്ത മനോഭാവത്തെയും പൊതുസമൂഹത്തിനു അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: