ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന ഭക്തജനങ്ങളെ കള്ളക്കേസ്സില് കുടുക്കി പോലീസ് പീഡിപ്പിക്കുന്നു. പരാതിക്കാരെപ്പോലും വെറുതെ വിടാതെ ഏകപക്ഷീയമായാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്.
പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപവുമായെത്തുന്ന ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാതെ വളരെ കാലമായി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയാണ്.
ഈ നടപടിക്കെതിരെ എസിപിക്ക് പരാതി നല്കിയ കണ്ടാണിശ്ശേരി സ്വദേശിയായ ശ്രീരാജ് എന്ന ഭക്തനെയാണ് ഇന്നലെ ഗുരുവായൂര്‍ ടെമ്പിള്‍ എസ്ഐ കള്ളക്കേസ്സില് കുടുക്കിയത്. കൊടുത്ത പരാതിയെ കുറിച്ച് ചോദിക്കാനാണെന്ന് പറഞ്ഞ് ഇയാളെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനില്‍ തടഞ്ഞു വച്ച ഇയാളെ പിന്നീട് വിമോചന സമിതി അംഗങ്ങളുടെ ജാമ്യത്തിലാണ് പുറത്തുവിട്ടത്.
ഭജന ഘോഷയാത്രകളെ എതിര്‍ക്കുന്നത് വിശ്വാസങ്ങളോട് കാണിക്കുന്ന ധ്വംസനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് പറഞ്ഞു. ഭജന നടത്താനും നാമജപ ഘോഷയാത്ര നടത്താനുമുള്ള ഹിന്ദുക്കളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ ഗുരുതരമായ ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന പാലയൂര്‍ തീര്‍ത്ഥാടനവും നബിദിന ജാഥകളും നിയന്ത്രിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് സോമന് തിരുനെല്ലൂര്‍, ജനറല്‍ സെക്രട്ടറി ശശി ആനക്കോട്ടില്‍ പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി പ്രവര്‍ത്തകരായ വി.മുരളീധരന്, പി.കെ.ഹരിനാരായണന് എന്നിവര്‍ പ്രതിഷേധയോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: