ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെ ഷര്‍ട്ടൂരി പ്രതിഷേധം. ദല്‍ഹിയില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പ്രധാനമന്ത്രിക്കെതിരെ അപ്രതീഷിതമായ പ്രതിഷേധമുയര്‍ന്നത്. ചടങ്ങില്‍ നിന്ന് പ്രധാനമന്ത്രി തിരികെ പോകണമെന്നാണ് സുപ്രീം കോടതിയിലെ അഭിഭാഷകനായ സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടത്. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്.ജെ.ഡിയുടെ പ്രവര്‍ത്തകനാണ് ഇയാള്‍. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ ഇയാള്‍ മേശപ്പുറത്ത് കയറിനിന്ന് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് ഇയാളുടെ വായടച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
പ്രധാനമന്ത്രി അഴിമതിക്കാരനാണ്. അഴിമതിക്കാരനായ പ്രധാനമന്ത്രി തിരിച്ചുപോകുക. ഡീസല്‍ വില പിന്‍വലിക്കുക ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വിജ്ഞാന് ഭവനില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച കോണ്‍ഫറന്‍സിനിടെയായിരുന്നു സംഭവം.
പ്രത്യേക ക്ഷണിതാക്കള്‍ മാത്രമാണ് പരിപാടിയില്‍ ഉണ്ടായിരുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയ, നിയുക്ത ചീഫ് ജസ്റ്റിസ് തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയിലുണ്ടായിരുന്നു. മുമ്പ് വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമന്തി ശരത് പവാറിനു നേരെയും ഇത്തരം പ്രതിഷേധം ഉണ്ടായിട്ടുണ്ട്. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പി.ചിദംബരത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ സിഖ് വംശജനായ യുവാവ് ഷൂ എറിഞ്ഞിരുന്നു.
അതേസമയം, പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്തരം പ്രതിഷേധങ്ങള്‍ അനുവദിക്കരുതെന്നും പ്രതിഷേധം ശക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പറഞ്ഞു. ഓരോ വ്യക്തിക്കും പ്രതികരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഈ അവകാശങ്ങള്‍ ഹനിക്കരുതെന്നും രാജ്യത്തിന്റെ ഉന്നത വ്യക്തയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ ആര്‍ജെഡി നേതാവിനെ പാര്‍ട്ടി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് സസ്പെന്റ് ചെയ്തു. ഏഷ്യയിലെ സാമ്പത്തികവളര്‍ച്ചയെയും കോര്‍പ്പറേറ്റ് സാഹചര്യങ്ങളെയുംകുറിച്ചുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സംസാരിക്കുന്നതിനിടെ ഷര്‍ട്ട് ഊരിക്കാണിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്ത സന്തോഷ് കുമാര്‍ സുമന് എന്നയാള്‍ ആര്‍ജെഡി നേതാവാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ലാലുവിന്റെ നടപടി. അഭിഭാഷകനായ ഇദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും ആവശ്യപ്പെടുമെന്ന് ലാലു പറഞ്ഞു. ആര്‍ജെഡി യുപിഎക്കൊപ്പം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് ലാലുവിന്റെ അടുത്ത അനുയായിയും പാര്‍ട്ടി എംപിയുമായ രാംകൃപാല്‍ യാദവ് പറഞ്ഞു. പശ്ചാത്തലം പരിശോധിക്കാതെയാണ് സുമനെ ദല്‍ഹി ഘടകത്തില്‍ അംഗമാക്കിയതെന്ന് ലാലു പാറ്റ്നയില്‍നിന്ന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: