തൃശൂര്‍: ഉണ്ണികൃഷ്ണനും കുടുംബവും ഇനി സേവാഭാരതിയുടെ തണലില്‍. കണ്ണിന് കാഴ്ചയില്ലാത്ത ഉണ്ണികൃഷ്ണന് സെറിബ്രല്‍ പാള്‍സി രോഗബാധിതയായ മകളുമായി തൃശൂര്‍ ശക്തന് ബസ് സ്റ്റാന്‍ഡിന് സമീപം ലോട്ടറി വില്‍പ്പന നടത്തുന്ന വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സഹായ ഹസ്തവുമായി സേവാഭാരതിയും യോഗിനിമാതാ ബാലികാസദനത്തിന്റെ ഭാരവാഹികളും എത്തിയത്. കാട്ടൂര്‍ എടത്തിരുത്തിയിലെ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയ സേവാഭാരതി, യോഗിനിമാതാ ബാലികാസദനം ഭാരവാഹികള്‍ വീടിനോട് ചേര്‍ന്ന് ഉണ്ണികൃഷ്ണന് ലോട്ടറി കട നിര്‍മ്മിച്ച് നല്‍കാനും കുട്ടികള്‍ക്കുവേണ്ട ഭക്ഷണവും പഠനത്തിന് വേണ്ട സഹായങ്ങളും യോഗിനിമാതാ ബാലിക സദനത്തില്‍ നിന്ന് നല്‍കാനും തയ്യാറാണെന്ന് അറിയിച്ചു. കുടുംബത്തിന സൗജന്യമായി ഗ്യാസ് കണക്ഷന് നല്‍കുമെന്ന് മതിലകം ഹിന്ദുസ്ഥാന്‍ പട്രോളിയം ഏജന്‍സി ഉടമ ഫസലും സേവാഭാരതി പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. ഭാര്യ ദമയന്തിയാണ് ഉണ്ണികൃഷ്ണനെയും മകളെയും നഗരത്തില്‍ എത്തിച്ച് ശേഷം ലോട്ടറി ഏജന്‍സിയില്‍ പോയി ഭാഗ്യക്കുറികള്‍ വാങ്ങി നല്‍കിയിരുന്നത്. മൂത്തമകന് പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആദര്‍ശാണ്. ഇരട്ടക്കുട്ടികളില്‍ ഒരാളാണ് അഷ്ടമി. ഒപ്പം ജനിച്ച അവിനാശ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
സേവാഭാരതി ജില്ലാ സംയോജകന്‍ സി.ഹരിദാസിന്റെ നിര്‍ദ്ദേശപ്രകാരം യോഗിനിമാതാ ബാലികാസദനം സെക്രട്ടറി എന്‍.എസ്.സജീവന്,
ആര്‍എസ്എസ് എടത്തിരുത്തി മണ്ഡല് കാര്യവാഹ് സുനില്‍, സേവാഭാരതി പ്രവര്‍ത്തകരായ രാഗേഷ് കോരാംവീട്ടില്‍, അജോയികുമാര്, ദിനേഷ് എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: