ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും തീരസംരക്ഷണത്തിനുമായി ആലപ്പുഴ ജില്ലയില്‍ രൂപീകരിച്ച തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ കാഴ്ചവസ്തുക്കളായി മാറി. തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷന് കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു പ്രയോജനവുമില്ല.
മൂന്ന് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളില്‍ ഒരെണ്ണം കത്തി നശിച്ചു. ബാക്കി രണ്ടെണ്ണവും പ്രവര്‍ത്തനരഹിതമാണ്. ഇതില്‍ ഒരെണ്ണം അര്‍ത്തുങ്കല്‍ സ്റ്റേഷന് പരിസരത്തും മറ്റൊരെണ്ണം തൃക്കുന്നപ്പുഴ ചീപ്പിലും സൂക്ഷിച്ചിട്ടുണ്ട്. ഇവ പ്രവര്‍ത്തിപ്പിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പരിശീലനം കിട്ടാത്ത പോലീസുകാരാണു സ്റ്റേഷനിലുള്ളത്.
തൃക്കുന്നപ്പുഴയിലെ ബോട്ടിന്റെ സ്റ്റിയറിങ് നാലു മാസമായി തകരാറിലാണ്. ഇവയുടെ അറ്റകുറ്റപ്പണി നടത്താന്‍ പോലും നടപടിയില്ല. ആഭ്യന്തര വകുപ്പ് കോടികള്‍ ചെലവഴിച്ചു വാങ്ങിയ ബോട്ടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു ദുരന്തം ഉണ്ടാകുമ്പോള്‍ സഹായകരമാകുന്നില്ലെന്നതാണു യാഥാര്‍ത്ഥ്യം. ബോട്ടില്‍ പോകാന്‍ പരിചയമുള്ള 14 ജീവനക്കാരെ മാറ്റിയ ശേഷം പകരം ആരേയും നിയമിച്ചിട്ടുമില്ല.
നാലു വര്‍ഷം മുമ്പു നിയമിച്ച ബോട്ട് കമാന്‍ഡര്‍, സ്രാങ്ക്, ഡ്രൈവര്‍, ലാസ്കര്‍, മറൈന്‍ ഹോം ഗാര്‍ഡ് എന്നിവരെയാണ് അപ്രതീക്ഷിതമായി മാറ്റിയത്. കടല്‍ക്ഷോഭം ഉണ്ടായ അവസരത്തില്‍ തീരസേനയ്ക്കൊപ്പം കടലില്‍ പോയി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് പരിചയം ഉണ്ടായിരുന്നവരാണ് ഇവരിലധികവും. ഇവര്‍ക്കു പകരമായി ജീവനക്കാരെ ആവശ്യമുണ്ട് എന്നു കാണിച്ചു പോലീസ് അറിയിച്ച പ്രകാരം കഴിഞ്ഞ ദിവസം നടത്താനിരുന്ന അഭിമുഖം കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മാറ്റിവച്ചു.
അര്‍ത്തുങ്കലില്‍ കെട്ടിടവും പതിമൂന്നോളം പോലീസുകാരും ഉണ്ടെങ്കിലും സുരക്ഷാ ഉപകരണങ്ങള്‍ ഒന്നുമില്ല. ലൈഫ് ജാക്കറ്റുമില്ല. നേരത്തെ ഉണ്ടായിരുന്ന ബോട്ട് കേടായതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ കരയ്ക്കു നിന്ന് കടലു കാണേണ്ട ഗതികേടിലാണ് ഇവിടെത്തെ പോലീസ് ഉദ്യോഗസ്ഥര്‍. കടലാക്രമണം പതിവായ സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: