ന്യൂദല്‍ഹി: ആരോഗ്യപ്രശ്നങ്ങളോടെ ജനിച്ച ഇരട്ടക്കുട്ടികളില്‍ ഒരു കുഞ്ഞിനെ വെന്റിലേറ്ററിലാക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ. മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി ബന്ധുക്കള്‍ക്ക് കൈമാറിയ കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് വീണ്ടും മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹിയിലെ മാക്സ് ആശുപത്രിയാണ് അനാസ്ഥയുടെ നേര് ഉദാഹരണമായത്. കുഞ്ഞിന്റെ അച്ഛന്റെ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്കി.
വര്‍ഷ എന്ന സ്ത്രീയുടെ ഇരട്ടക്കുട്ടികളില്‍ പെണ്‍കുഞ്ഞ് മരിച്ചെന്നും ആണ്‍കുട്ടിക്കു ജീവനുണ്ടെന്നുമാണ് മാക്സ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആണ്‍കുട്ടിയെ മൂന്നു മാസത്തോളം വെന്ന്റിലേറ്ററില് വെയ്ക്കേണ്ടി വരുമെന്നും ഇതിന് 50 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടെന്നാണ് പരാതി.
ആശിഷ് കുമാര്‍ എന്നയാളാണ് പരാതിക്കാരന്. ഭാര്യ വര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമെന്നും വില കൂടിയ ഇഞ്ചക്ഷന് നല്കാന് മറ്റൊരു 35,000 രൂപ കൂടി നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
ആറു മാസം ഗര്‍ഭിണിയായ വര്‍ഷയെ അസ്വസ്ഥകളെത്തുടര്‍ന്ന് കഴിഞ്ഞ മാസം 27ന് പശ്ചിമ വിഹാറിലെ ഒരു നഴ്സിങ് ഹോമിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം മാക്സ് ആശുപത്രിയിലേക്ക് മാറ്റി. 30ന് രാവിലെ രണ്ട് കുട്ടികളെ പ്രസവിച്ചു. ഇതില്‍ ആണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമെന്നും പെണ്‍കുട്ടി ജനനത്തോടെ മരിച്ചുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. .
ഉച്ചയോടെ ആദ്യ കുട്ടിയും മരിച്ചുവെന്ന് പറഞ്ഞ് രണ്ട് മൃതദേഹങ്ങളും പോളിത്തീന്‍ ബാഗിലാക്കി നല്കി. ശ്മശാനത്തിലേക്ക് കൊണ്ടുപോകും വഴി ബാഗില്‍ അനക്കം ശ്രദ്ധിച്ച ബന്ധുക്കള്‍ ആദ്യ കുട്ടിക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് സമീപത്തെ അഗര്‍വാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെയാണ് ആശിഷ് പരാതി നല്‍കിയത്.
കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണവുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടുവെന്നും നോര്‍ത്ത്-വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അസ്ലം ഖാന് പറഞ്ഞു. അതേസമയം, മാക്സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യം പരിഗണനയിലെന്ന് ദല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: