ആലപ്പുഴ: ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ പേരിലും സിപിഎം- സിപിഐ ഏറ്റുമുട്ടല്‍ തുടരുന്നു. സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയംഗവും തകഴി ഏരിയ സെക്രട്ടറിയുമായ കെ.ആര്. ഭഗീരഥന് രംഗത്ത്.
സിപിഎമ്മില്‍ മന്ത്രി ജി. സുധാകരന്റെ ഏറ്റവും അടുത്തയാളായാണ് ഭഗീരഥന് അറിയപ്പെടുന്നത്. ദുരന്തം ഏതെങ്കിലും മന്ത്രിയുടെയോ വകുപ്പിന്റെയോ കുറ്റമായല്ല മുഖ്യമന്ത്രി കണ്ടത്. റവന്യു വകുപ്പിന്റെ ചുമതല സിപിഐയ്ക്കായിട്ടും സിപിഎം മാറി നിന്ന് കുറ്റം പറഞ്ഞില്ലെന്നും ഭഗീരഥന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ഈ വകുപ്പ് സിപിഎം മന്ത്രിക്കായിരുന്നെങ്കില് സിപിഐ മാറി നിന്ന് പരസ്യമായി കുറ്റം പറയുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
പ്രകൃതി ദുരന്തത്തില്‍ സിപിഎമ്മിന് രാഷ്ടീയ വേര്‍തിരിവില്ല. സിപിഐയെപ്പോലെ മാറി നിന്ന് കുറ്റം പറയാതെ പ്രകൃതിദുരന്തത്തെ എല്‍ഡിഎഫ് ഒരുമിച്ചു നിന്നു നേരിട്ടു. ദുരന്തം ഉണ്ടായപ്പോള്‍ റവന്യു വകുപ്പ് സിപിഐ കൈകാര്യം ചെയ്യുന്നതു കൊണ്ട് സിപിഐയെ ഒറ്റപ്പെടുത്താന്‍ സിപിഎം ശ്രമിച്ചില്ല.
ഒരു കപ്പല്‍ ഓടിക്കുമ്പോള്‍ അതിലെ ജീവനക്കാര്‍ എല്ലാം ഒറ്റക്കെട്ടായി നീങ്ങണം. ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ഇനിയെങ്കിലും മാറി നിന്ന് കുറ്റം പറയുന്നവര്‍ ചിന്തിക്കണമെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. എല്‍ഡിഎഫിലെ തമ്മിലടി വന്‍ ദുരന്തത്തിനിടയിലും തുടരുന്നു എന്നതാണ് ഭഗീരഥന്റെ പരസ്യപ്രതികരണം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: