കോട്ടയം: വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന് ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ജില്ലയില്‍ കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിലും, ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് തൃക്കാര്‍ത്തിക ഉത്സവം മുഖ്യമായും നടന്നത്. സായംസന്ധ്യയില്‍ തൃക്കാര്‍ത്തിക ദീപങ്ങളാല്‍ ക്ഷേത്രങ്ങളും, വീടുകളും നിറഞ്ഞു.
കുമാരനല്ലൂരില്‍ പുലര്‍ച്ചെ 3മണിക്ക് തൃക്കാര്‍ത്തിക ദര്‍ശനം ആരംഭിച്ചു. 6.30ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. 10 മണിയോടെ തൃക്കാര്‍ത്തിക ആറാട്ട് എതിരേല്‍പ്പ് പഴുവില്‍ രഘു മാരാരുടെ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ആലിന് ചുവട്ടില്‍ ആരംഭിച്ചു. രണ്ടു മണിയോടെയാണ് ക്ഷേത്ര മതില്‍ക്കകത്ത് ഇടറ്റിയെഴുന്നള്ളിപ്പ് നടന്നത്. വൈകുന്നേരം തൃക്കാര്‍ത്തിക ദേശവിളക്ക് നടപ്പന്തലില്‍ നടന്നു. രാത്രി 11.30ഓടെ തൃക്കാര്‍ത്തിക പള്ളിവേട്ട എഴുന്നള്ളിപ്പ് നടന്നു.
ദേവീ വിലാസം എല്‍പി സ്കൂളില്‍ രാവിലെ 9 മണിയോടെ ആരംഭിച്ച തൃക്കാര്‍ത്തിക മഹാപ്രസാദമൂട്ട് ഉച്ചകഴിഞ്ഞും തുടര്‍ന്നു. ക്ഷേത്ര ദര്ശനത്തിയവരെല്ലാം പ്രസാദമൂട്ടിലും പങ്കാളികാളായി. കലാമണ്ഡപം പുലര്‍ച്ചെ 4 മണി ക്ക് നാമഘോഷത്തോടെ ഉണര്‍ന്നു. തുടര്‍ന്ന് തൃക്കാര്‍ത്തിക സംഗീതോത്സവം, ചാക്യര്‍കൂത്ത്, ദേവനടനം, സംസ്കൃത നാടകം, ഭക്തിഗാനമേള തുടങ്ങിയവ അരങ്ങേറി.
ആറാട്ട് ദിനമായ ഇന്ന് ഉച്ചയ്ക്ക് 12.30ന് നട്ടാശ്ശേരി ഇടത്തില്‍ മണപ്പുറത്തേക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും. കലാമണ്ഡപത്തില്‍ 9ന് ഫ്യൂഷന്‍ കച്ചേരിയും 11.30ന് 50ല്‍പ്പരം കലാകാരന്മാര് പങ്കെടുക്കുന്ന പകല്മേളവും നടക്കും. രാത്രി 9ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും പുലര്‍ച്ചെ 2.30ന് കിഴക്കെ ആലിന് ചുവട്ടില്‍ ആറാട്ട് എതിരേല്‍പ്പ്. 4ന് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: