കൊച്ചി: ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വലിയ ദുരന്തം സൃഷ്ടിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം. മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതും സര്‍ക്കാരിന്റെ അലംഭാവവുമാണ് മരണസംഖ്യ ഇത്രയധികം ഉയരാന്‍ ഇടയാക്കിയതെന്ന് മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് രജനീഷ്ബാബുവും സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണനും പ്രസ്താവനയില്‍ പറഞ്ഞു.
മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നവരെക്കുറിച്ചോ ബോട്ടുകളെക്കുറിച്ചോ വ്യക്തമായ കണക്കുകളൊന്നും സര്‍ക്കാരിന്റെ പക്കലില്ല. ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ കടല്‍ ആംബുലന്‍സ് സംവിധാനം വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
ബേപ്പൂര്‍ തുറമുഖത്ത് പഴകിപ്പൊളിഞ്ഞ ബോട്ടാണിപ്പോള്‍ ആംബുലന്‍സായി ഉപയോഗിക്കുന്നത്. ഇതില്‍ ആധുനിക സംവിധാനങ്ങളൊന്നുമില്ല. രക്ഷാ പ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളെയും പങ്കെടുപ്പിക്കണമെന്നും ഇതിന് സന്നദ്ധരായവരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടും അത് സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. മതിയായ പണം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടും ആധുനിക ഉപകരണങ്ങള്‍ വാങ്ങാനോ സംവിധാനങ്ങള്‍ ഒരുക്കാനോ തയ്യാറായിട്ടില്ല, നേതാക്കള്‍ പറഞ്ഞു.
കേരളം മാറിമാരി ഭരിച്ച ഇരു പാര്‍ട്ടികളും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അടിയന്തര ഘട്ടത്തെ നേരിടാനുള്ള സംവിധാനങ്ങളൊന്നും ഒരുക്കാതെ അതിനുവേണ്ടി അനുവദിക്കുന്ന പണം വകമാറ്റി ചെലവഴിച്ച് അഴിമതി നടത്തുകയാണ്. ആവശ്യങ്ങള്‍ പറയാനും പരിഹാരം കാണാനുമുള്ള വേദികളെ പോലും നിര്‍ജ്ജിവമാക്കി. ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാന ജാഗ്രതാ സമിതിയും കളക്ടര്‍ ചെയര്‍മാനായ ജില്ലാ ജാഗ്രതാ സമിതിയും കൂടാറില്ല. ദുരന്തങ്ങളിലേക്ക് മത്സ്യതൊഴിലാളി സമൂഹത്തെ വിട്ടുകൊടുത്ത് ഇല്ലായ്മ ചെയ്യാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും രജനീഷ്ബാബുവും എന്‍.പി. രാധാകൃഷ്ണനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: