തിരുവനന്തപുരം: രാജ്യത്തിനായി വീരമൃത്യു വരിച്ച മലയാളി ജവാന്മാര്ക്കായി തലസ്ഥാനത്ത് സ്മാരകം വേണമെന്ന് പൂര്‍വ സൈനിക പരിഷത്ത് അഖിലേന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എവിഎം എച്ച്.പി. സിങ് റിട്ട. വീരചക്ര. പൂര്‍വ സൈനിക് പരിഷത്തിന്റെ അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഭീകരവാദത്തിന്റെ എറ്റവും നൂതനമായ യുദ്ധസംവിധാനമാണ് സൈബര്‍ ആക്രമണമെന്ന് മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്റെ പക്കലുള്ള ആണുവായുധങ്ങള് ഭാരതത്തിനു മാത്രമല്ല ലോകത്തിനും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരെ ലോക രാജ്യങ്ങള്‍ ഇടപെടലുകളും ജാഗ്രതയും പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ പാളയം യുദ്ധസ്മാരകത്തില്‍ എവിഎം എച്ച്.പി. സിങ് വിആര്‍സി(റിട്ട.), മേജര്‍ ജനറല്‍ ഡോ.പി. വിവേകാനന്ദന് എന്നിവര്‍ ചേര്‍ന്ന് പുഷ്പചക്രം സമര്‍പ്പിച്ചു. പൂര്‍വ സൈനിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് റിട്ട.ലഫ്. കേണല്‍ രാമദാസന്.കെ പതാകാ വന്ദനം നടത്തി. വിശിഷ്ട സേവാമെഡല്‍ നേടിയ എന്‍.എസ്. നായരെ എച്ച്.പി. സിങ്ങും ടി.പി. ശ്രീനിവാസനെ മേജര്‍ ജനറല്‍ വിവേകാനന്ദനും ആദരിച്ചു.
പൂര്‍വ സൈനിക പരിഷത്ത് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സേതുമാധവന്, റിട്ട. എയര്‍ മാര്‍ഷല്‍ പി. മധുസൂദനന്, സംസ്ഥാന ജനറല്‍ സെക്രട്ടറി റിട്ട. സിഡിആര്‍ കെ.സി. മോഹനന്‍പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ ടി.പി. മധുസൂദനന്, സംസ്ഥാന രക്ഷാധികാരി കേണല്‍ ആര്.ജി. നായര്‍, ജനറല്‍ സെക്രട്ടറി മധുവട്ടവിള, മാതൃ ശക്തി സംസ്ഥാന അധ്യക്ഷ അനിത അജിത്ത്, സംസ്ഥാന സെക്രട്ടറി റിട്ട. ക്യാപ്റ്റന്‍ ഗോപകുമാര്‍ ഐഎന്‍, വൈസ് പ്രസിഡന്റ് വേലായുധന് കളരിക്കല്‍, ജില്ലാ പ്രസിഡന്റ് പത്മകുമാര്‍ എല്‍.ബി. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: