നീരേറ്റുപുറം(ആലപ്പുഴ): ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല അര്‍പ്പിച്ച് ഭക്തസഹസ്രങ്ങള്‍. ശരണമന്ത്രങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ഭക്തര്‍ പൊങ്കാല അടുപ്പില്‍ അഗ്നിപകര്‍ന്നതോടെ പ്രദേശം യാഗഭൂമിയായി മാറി. പതിനഞ്ചു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ചക്കുളത്ത്കാവില്‍ എത്തിയത്. ക്ഷേത്രത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നു. പ്രധാന വീഥികളിലും പ്രാദേശിക റോഡുകളിലും ക്ഷേത്രത്തിന് സമീപത്തെ വീടുകളിലും പറമ്പിലും തലേദിവസം തന്നെ ഭക്തര്‍ ഇടംപിടിച്ചു.
പുലര്‍ച്ചേ നാലിന് അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 8.30ന് നടന്ന വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രമുഖ വ്യവസായിയും സിംഗപ്പൂര്‍ ഹിന്ദു എന്‍ഡോവ്മെന്റ് ബോര്‍ഡിന്റെ ശ്രീനിവാസ പെരുമാള്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമായ കുമാര്‍ പിള്ള പൊങ്കാല ഉദ്ഘാടനം ചെയ്തു. ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അധ്യക്ഷനായി. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും സിംഗപ്പൂര്‍ മലയാളി ഹിന്ദുസമാജം പ്രസിഡന്റ് അജയകുമാര്‍ നായര്‍ മുഖ്യപ്രഭാഷണവും നടത്തി. ഗോപിനാഥ പിള്ള, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
9.30ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പണ്ടാരപൊങ്കാല അടുപ്പിലേക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകര്‍ന്നു. ഓഖി ചുഴലിക്കാറ്റില്‍പെട്ട് മൃത്യുവരിച്ച മത്സ്യതൊഴിലാളികളുടെ ആത്മാവിനുവേണ്ടി ഒരുനിമിഷം പ്രാത്ഥിച്ച ശേഷമാണ് പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നത്. പണ്ടാര അടുപ്പില്‍ തെളിച്ച അഗ്നി ഭക്തരുടെ അടുപ്പുകളിലേക്ക് പകര്‍ന്നു. പതിനൊന്നരയോടെ വേദപണ്ഡിതരുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. പൊങ്കാല സമര്‍പ്പണത്തിന് ശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും, ഉച്ചദീപാരാധനയും നടന്നു. വൈകിട്ട് കാര്‍ത്തിക സ്തംഭത്തിന് അഗ്നി പകര്‍ന്നു. തിന്മയുടെ മേല്‍ നന്മ വിജയം നേടുന്നുവെന്ന സങ്കല്പത്തിലാണ് കാര്‍ത്തിക സ്തംഭം അഗ്നിക്കിരയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: