കാസര്‍കോട്: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്ട്രര്‍ ചെയ്ത വിവാഹങ്ങളുടെ വിവരങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും എസിഡിപിഐ നേതൃത്വം ശേഖരിക്കുന്നു. 2002 മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള വിവരങ്ങളാണ് വിവരാവകാശ നിയമ പ്രകാരം ശേഖരിക്കുന്നത്. അഖിലക്കേസില്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിനായിട്ടാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് സൂചന.
എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രാദേശികമായി വ്യക്തികളെ കൊണ്ടാണ് 314 രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്. സംഘടനയുമായി അനുഭാവം പുലര്‍ത്തുന്ന അധികം അറിയപ്പെടാത്ത ചെറുപ്പക്കാരായ വ്യക്തികളെയാണ് എസിഡിപിഐ നേതൃത്വം ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുടെ പോലും നിരീക്ഷണത്തിലുള്ള സംഘടനയുടെ ഈ നീക്കം വീക്ഷിച്ചു വരികയാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. വ്യക്തികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ഇത്തരമൊരു സംഘടനയുടെ കൈകളിലേക്ക് പോകുന്നത് അതീവ ഗൗരവമായാണ് കാണുന്നതെന്ന് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ വ്യക്തമാക്കി. നുറുകണക്കിന് മിശ്ര വിവാഹങ്ങള്‍ സംസ്ഥാനത്ത് ഈ കാലയളവില്‍ നടന്നിട്ടുണ്ട്. അവരുടെ വിവരങ്ങള്‍ പുറത്ത് പോകുന്നതോടുകൂടി വ്യക്തികള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകുമോ എന്ന ആശങ്കയും പോലീസിനുണ്ട്.
ഇത്രയും വര്‍ഷത്തെ വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ സംസ്ഥാനം മുഴുവന്‍ ചുരുങ്ങിയത് 31 ലക്ഷത്തിലധികം രൂപ സര്‍ക്കാറിലേക്ക് ഇവര്‍ അടയ്ക്കേണ്ടി വരുമെന്ന് രജിസ്ട്രേഷന് വകുപ്പിലെ ജീവനക്കാര്‍ പറയുന്നു. പല രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും വിവരങ്ങള്‍ രജിസ്ട്രര്‍ പരിശോധിച്ച് ശേഖരിച്ചു കൊള്ളാനാണ് അപേക്ഷകരോട് ജീവനക്കാര്‍ പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: