ന്യൂദല്‍ഹി: നിർബന്ധിത മതം മാറ്റത്തിലൂടെ വിവാഹിതയായ അഖിലയുടെ ഭർത്താവ് ഷെഫിൻ ജഹാന് വിവാഹത്തിനു മുൻപ് ഐഎസുമായി ബന്ധമുണ്ടായിരുന്നെന്ന് എൻഐഎ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമുള്ള ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഷെഫിന് ജഹാന് ഐഎസ് ബന്ധമുള്ള മലയാളികളായ മന്‍സീദ്, സഫ്വാന് എന്നിവരുമായി നിരന്തരം സന്ദേശങ്ങൾ കൈമാറിയിരുന്നതായി എൻഐഎ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഐഎസുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ അറസ്റ്റിലായ മന്‍സീദ്, സഫ്വാന് എന്നിവര്‍ക്കെതിരെ ഒമര്‍ അല്‍ ഹിന്ദി കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന രാഷ്ട്രീയ, പോലീസ് ഉദ്യോഗസ്ഥര്‍, തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവ ആക്രമിക്കുന്നതിന് പദ്ധതിയിട്ടാണ് ഇരുവരുമെത്തിയത്.
ഷെഫിന് ജഹാന്റെ സുഹൃത്തായ മുനീര്‍ എന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനും മന്‍സീദും ചേര്‍ന്നാണ് അഖിലയുടെ കല്യാണം നടത്തിയത്. മറിച്ച് ‘വേ ടു നിക്കാഹ്’ എന്ന മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയല്ലെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. 2015 സെപ്റ്റംബര്‍ 19നാണ് ഷെഫിന് ജഹാന് തന്റെ പ്രൊഫൈല്‍ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അഖിലയുടെ അന്നത്തെ രക്ഷകര്‍ത്താവായിരുന്ന സൈനബ, തന്റെ മകളുടെയും അഖിലയുടെയും പേരുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നത് 2016 ഏപ്രില്‍ 17നും. എന്നാല്‍ ഇരുവരുടെയും വെബ്സൈറ്റിലെ ബന്ധപ്പെടേണ്ട വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതിനാല്‍ പുറത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ ഇരുവരും പരസ്പരം ബന്ധപ്പെടില്ലെന്നാണ് എന്‍.ഐ.കണ്ടെത്തല്‍.
അഖിലയും ഷെഫിനും വെബ്സൈറ്റില്‍ പരസ്പരം തങ്ങളുടെ പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ വെബ്സൈറ്റില്‍ നിന്ന് അഖിലയുടെ വിവരങ്ങള്‍ ശേഖരിച്ച അഞ്ച് പേരും ഷെഫിന് ജഹാനുമായി ബന്ധമുള്ളവരായിരുന്നു. ഇത്കൂടാതെ മന്‍സീദ്, സഫ്വാന് എന്നിവര്‍ എസ്.ഡി.പി.ഐയുടെ ഫെയ്സ്ബുക്ക് കൂട്ടായ്മ വഴി ഷെഫിന് ജഹാനെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍.ഐ.എ കണ്ടെത്തി. ഇവർ ഷെഫിൻ ജെഹാന് തീവ്രമത നിലപാടുകൾ വ്യക്തമാക്കുന്ന പുസ്തകങ്ങളും ലഘുലേഖകളും കൈമാറിയിരുന്നതായും എൻഐഎ വ്യക്തമാക്കുന്നു.
വൈക്കം സ്വദേശി അശോകന്റെ മകളായ അഖില സേലത്ത് ഹോമിയോ കോളജിൽ പഠിക്കുന്നതിനിടെയാണ് ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് 2016 ഡിസംബറില്‍ കൊല്ലം സ്വദേശിയായ ഷെഫിന് ജഹാനെ വിവാഹം കഴിച്ചു. ഇക്കഴിഞ്ഞ മേയിലാണ് ഷെഫീനുമായുള്ള അഖിലയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. രക്ഷിതാക്കളുടെ സാന്നിദ്ധ്യമില്ലാതെ വിവാഹം നടത്തിയെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതിയുടെ നടപടി. വിവാഹം റദ്ദാക്കി അഖിലയെ തിരികെ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി അനുവദിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
എന്നാല്‍ ഇതിനെതിരെ ഷെഫിന് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നവംബര്‍ 27ന് കേസ് പരിഗണിച്ച കോടതി അഖിലയെ സേലത്തെ കോളേജില്‍ മെഡിക്കല്‍ പഠനം തുടരാന്‍ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: